കണ്ണൂർ: സൈബർ ക്രൈം കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, മറ്റൊരു കേസിൽ കാപ്പ (KAAPA) ചുമത്തിയിട്ടുള്ളതിനാൽ ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ഉടൻ ജയിൽ മോചിതനാകാനാകില്ല.
അർജുൻ ആയങ്കിയെ കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ തലശേരി സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്. ഇവിടെനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ നൽകും.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നൽകിയ പ്രത്യേക ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു നടപടി. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

