ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 32 ഓളം മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് ലഭിച്ചു. കാണാതായവരുടെ ബന്ധുക്കൾ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
പ്രളയബാധിത മേഖലയിൽ ആകെ 48 ഓളം മലയാളികൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇതിൽ 18 പേരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ 14 പേരുമായി നിലവിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല. നോർക്ക വഴി 20 ഓളം പേരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ദുരന്തമേഖലയിലുള്ള മലയാളികളുടെ പൂർണ്ണ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിൽ വ്യാപക നാശം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹെൽപ്പ്ലൈൻ നമ്പരുകൾ മുഖേനയാണ് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നത്.
ദുരന്തത്തിൽ അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്കും സഹായങ്ങൾക്കുമായി നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോൾ സർവീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

