പരിവാഹൻ സേവനങ്ങൾക്ക് ആധാർ ഒടിപി നിർബന്ധമാകും; സെപ്റ്റംബർ 21 മുതൽ പുതിയ സംവിധാനം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങളിൽ ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കുന്നു. ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ഇടപെടലും അപേക്ഷകരുടെ ചൂഷണവും തടയുന്നതിന്റെ ഭാഗമായി വാഹന, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ ഏകദേശം 60 സേവനങ്ങളാണ് ആധാർ ഒടിപി സംവിധാനത്തിലേക്ക് മാറ്റുന്നത്. പുതിയ സംവിധാനം സെപ്റ്റംബർ 21 മുതൽ നിലവിൽ വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് മോട്ടോർ വാഹന വകുപ്പ് വാഹന, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ നൽകുന്നത്. ഇതിൽ നിലവിൽ 21 സേവനങ്ങൾ ഓഫീസിലെത്താതെ ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും. അപേക്ഷകരുടെ തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിക്കും.
നിലവിൽ കൃത്യമായ ഒടിപി പരിശോധന ഇല്ലാത്ത ചില സേവനങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃത വ്യക്തികളും ഇടനിലക്കാരും അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. സമയക്കുറവും അപേക്ഷാ നടപടികളുടെ സങ്കീർണതയും കാരണം പലരും ഏജന്റുമാരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്.
ചില ഏജന്റുമാർ അപൂർണമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷകൾ മനഃപൂർവം വൈകിപ്പിക്കുകയും പിന്നീട് വേഗത്തിൽ നടപടികൾ പൂർത്തിയാക്കാമെന്ന് പറഞ്ഞ് അധിക തുക ഈടാക്കുകയും ചെയ്യുന്നതായി മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരം ഇടപെടലുകൾ ഒഴിവാക്കുന്നതിനായി ശേഷിക്കുന്ന പരിവാഹൻ സേവനങ്ങളും മുഖാമുഖ ഇടപെടൽ ഒഴിവാക്കിയുള്ള ഓൺലൈൻ സേവനങ്ങളാക്കി മാറ്റാനാണ് തീരുമാനം.
നിലവിലെ വിവരമനുസരിച്ച്, പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നത് സെപ്റ്റംബർ 21 മുതലാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒടിപി പരിശോധനയായിരിക്കും തിരിച്ചറിയൽ സ്ഥിരീകരണത്തിന്റെ പ്രധാന ഘടകം.

