ന്യൂഡൽഹി: ബ്രസീൽ, ഉറുഗ്വേ, പനാമ എന്നീ കരുത്തരായ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് മുന്നേറ്റനിരയിൽ ആശങ്ക. പരിശീലകൻ ഖാലിദ് ജമീലിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് ഗോൾ നേടാൻ കഴിയുന്ന മുന്നേറ്റനിരയെ കണ്ടെത്തുകയെന്നതാണ്. 26 അംഗ ടീമിനെയാണ് സെപ്റ്റംബർ–ഒക്ടോബർ അന്താരാഷ്ട്ര വിൻഡോയ്ക്കായി ജമീൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 26ന് ബെംഗളൂരുവിൽ പനാമയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഒക്ടോബർ 3ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീഡാംഗണത്തിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും, ഒക്ടോബർ 6ന് അതേ വേദിയിൽ രണ്ട് തവണ ലോകചാമ്പ്യന്മാരായ ഉറുഗ്വേയെയും ഇന്ത്യ നേരിടും.
ലോക ഫുട്ബോളിലെ മുൻനിര ടീമുകൾക്കെതിരായ മത്സരങ്ങൾ ഇന്ത്യൻ താരങ്ങൾക്ക് വലിയ അനുഭവസമ്പത്ത് നൽകുമെന്ന് ജമീൽ വിലയിരുത്തുന്നു. ബ്രസീലിനും ഉറുഗ്വേക്കുമെതിരായ മത്സരങ്ങളെ ഇന്ത്യൻ ഫുട്ബോളിന്റെ ‘ടേണിങ് പോയിന്റ്’ ആക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശക്തരായ എതിരാളികൾക്കെതിരെ കളിക്കുന്നതിലൂടെ ടീമിന്റെ നിലവാരം വിലയിരുത്താനും താരങ്ങൾക്ക് തങ്ങളുടെ പോരായ്മകൾ തിരിച്ചറിയാനും അവസരം ലഭിക്കുമെന്ന് ജമീൽ പറഞ്ഞു.
അതേസമയം, ബ്രസീലിനെതിരായ മത്സരം ഇന്ത്യൻ ഫുട്ബോളിന് പ്രത്യേക പ്രാധാന്യമുള്ളതാണ്. ബ്രസീലിന്റെ സീനിയർ പുരുഷ ദേശീയ ടീം ആദ്യമായാണ് ഇന്ത്യയിൽ മത്സരിക്കാനെത്തുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ വലിയ തോതിൽ വിറ്റഴിഞ്ഞത് ആരാധകരുടെ താൽപര്യവും വ്യക്തമാക്കുന്നു.

