അട്ടപ്പാടിയിൽ ചാക്കുകളിൽ മൃതദേഹാവശിഷ്ടങ്ങൾ; യുവതിയുടെയും കുട്ടിയുടെയും കൊലപാതകമെന്ന് സംശയം

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് ചാക്കുകളിൽ യുവതിയുടെയും കുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏകദേശം 30 വയസ്സുള്ള യുവതിയുടെയും അഞ്ചു വയസ്സുള്ള കുട്ടിയുടെയും മൃതദേഹങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരുടെയും മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലായാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങൾ വേർതിരിച്ച നിലയിലായിരുന്നുവെന്നും രണ്ട് ചാക്കുകളിൽ ഉടലുകളും മറ്റൊരു ചാക്കിൽ തലകളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മറ്റൊരിടത്ത് വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ ഭവാനിപ്പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ യന്ത്രം ഉപയോഗിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട് അതിർത്തി മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *