ഡ്രോൺ ആക്രമണം: സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈൻ അടച്ചു

റിയാദ്: ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലെ നിർണായക ഈസ്റ്റ്–വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചു. റിയാദ്, മദീന മേഖലകളിലെ പൈപ്പ്‌ലൈനിലാണ് വ്യാഴാഴ്ച ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളുണ്ടായത്. ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റതായും അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും സൗദി അധികൃതർ അറിയിച്ചു.

ഇറാഖിൽനിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ ഇറാഖ് അപലപിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി ഉടൻ തിരിച്ചടിക്കില്ലെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് നിലവിൽ നടപടി ഒഴിവാക്കുന്നതെന്നും അറിയിച്ചു. അതേസമയം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും നിർണായക അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം സൗദി നിലനിർത്തി.

ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ പേർഷ്യൻ ഗൾഫിലെ എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടൽ തീരത്തെ യൻബുവിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി നടത്താൻ സൗദിക്ക് സഹായിക്കുന്ന പ്രധാന മാർഗമാണിത്. സമീപകാലത്ത് പ്രതിദിനം ഏകദേശം 40–50 ലക്ഷം ബാരൽ എണ്ണ ഇതുവഴി കടന്നുപോയിരുന്നു.

മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം. യെമനിലെ ഹൂതികൾ ചെങ്കടലിന്റെ തെക്കൻ കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ പെരിം ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും തടസ്സങ്ങൾ ഒരേസമയം ശക്തമാകുന്നത് ആഗോള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *