പെർത്ത്: നിയമപരമായി സ്ത്രീയായി അംഗീകരിക്കപ്പെട്ട ട്രാൻസ്ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ വെസ്റ്റേൺ ഓസ്ട്രേലിയൻ (ഡബ്ല്യു.എ) സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി വിധി. നിയമപരമായി ‘എസ്.ഡി’ (SD) എന്ന് അറിയപ്പെടുന്ന തടവുകാരൻ പുരുഷന്മാരുടെ ജയിലിൽ തന്നെ തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
പുരുഷനായി ജയിലിലെത്തിയ എസ്.ഡി, തടവിൽ കഴിയുന്നതിനിടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതും തുടർന്ന് നിയമപരമായി സ്ത്രീയായി അംഗീകരിക്കപ്പെട്ടതും. എന്നാൽ പുരുഷന്മാരുടെ ജയിലിൽ വെച്ച് തനിക്ക് ശാരീരിക അതിക്രമങ്ങൾ നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടി വനിതാ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തടവുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം പരിഗണിച്ച് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ വനിതാ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവിനെതിരെയാണ് വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഒരാൾക്ക് നിയമപരമായി സ്ത്രീ എന്ന പദവി ലഭിച്ചതുകൊണ്ടുമാത്രം വനിതാ ജയിലിൽ പാർപ്പിക്കണമെന്ന് അർത്ഥമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ സർക്കാരിന്റെ വാദങ്ങൾ അംഗീകരിക്കപ്പെടുകയായിരുന്നു. ഈ വിഷയത്തിൽ ഇനി ഈക്വൽ ഓപ്പർച്യുണിറ്റി കമ്മീഷൻ (Equal Opportunity Commission) മുഖേനയുള്ള തുടർനടപടികൾ ഉണ്ടായേക്കാം.

