ഉറ്റവരെ കണ്ടവരുണ്ടോ? അനാഥമായി പോയതു ലക്ഷക്കണക്കിനു കോടികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ ആരുടേതെന്ന് ആര്‍ക്കുമറിയാതെ ശേഷിക്കുന്നത് രണ്ടു ലക്ഷം കോടി രൂപയോളം. കൃത്യമായി പറഞ്ഞാല്‍ 1.84 ലക്ഷം കോടി രൂപ. അവകാശികളാരും എത്തിച്ചേരാതിരിക്കുന്നതോ, ഇങ്ങനെയൊരു സമ്പാദ്യം ശേഷിക്കുന്നുവെന്ന് അവകാശികള്‍ അറിയാതെ പോയതോ ആയ തുകയാണിത്രയും. ഈ കണക്കുപോലും കൃത്യമാകണമെന്നുമില്ല. ഇങ്ങനെ ശേഷിക്കുന്ന പണം അവകാശികളെ കണ്ടെത്തി തിരികെയേല്‍പിക്കാന്‍ ബാങ്കുകള്‍ പദ്ധതി തയാറാക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍. ഇതിനായി മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് മൂന്നു മാസത്തെ കാംപെയ്ന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബാങ്കുകള്‍ ഇപ്പോള്‍.
നിലവില്‍ ഇങ്ങനെ അവകാശികളില്ലാതെ ശേഷിക്കുന്ന പണം മുഴുവന്‍ സര്‍ക്കാരിന്റെയാണെന്നാണ് സങ്കല്‍പം. നിക്ഷേപങ്ങള്‍ പണമാണെങ്കില്‍ റിസര്‍വ് ബാങ്കിലേക്കും കമ്പനികളുടെയും മറ്റും ഓഹരികളാണെങ്കില്‍ സെബിയിലേക്കും സ്വാഭാവികമായി നീങ്ങുന്നതാണ് ഇതിന്റെ രീതി. എങ്കില്‍ കൂടി അവകാശികളെ കണ്ടെത്തണമെന്നാണ് മന്ത്രി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക പോര്‍ട്ടലും തയാറാക്കിയിട്ടുണ്ട്.