സൗത്ത് ഓസ്‌ട്രേലിയ: സൗത്ത് ഓസ്‌ട്രേലിയയിലെ മറെലാൻഡ്‌സിൽ നിന്ന് കാണാതായ രണ്ട് നായ്ക്കളെ അഞ്ചാഴ്ച നീണ്ട സാഹസികതയ്‌ക്കൊടുവിൽ കണ്ടെത്തി. വന്യമൃഗങ്ങളോടും പ്രകൃതി പ്രതിഭാസങ്ങളോടും പൊരുതി ജീവൻ നിലനിർത്തിയ റൂപെർട്ട്, ഫിന്നി എന്നീ നായ്ക്കളെയാണ് ഒടുവിൽ ഉടമസ്ഥർക്ക് തിരികെ ലഭിച്ചത്. എന്നാൽ ഈ സന്തോഷവാർത്തയ്‌ക്കിടയിലും നായ്ക്കളുടെ ഉടമകളിലൊരാളായ ക്രിസ് സ്കാൻലോണിന്റെ അപ്രതീക്ഷിത മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.
പതിവായി വീടിന് പുറത്ത് കറങ്ങാൻ പോകാറുള്ള ഈ നായ്ക്കൾ കംഗാരുക്കളെ പിന്തുടരുന്നത് പതിവായിരുന്നു. കഴിഞ്ഞ മാർച്ചിൽ നായ്ക്കളെ കാണാതായതോടെ അയൽവാസിയായ ബെൻ ഡൺബാർ ഉടമ ക്രിസ് സ്കാൻലോണിനെ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹം പുരയിടത്തിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടമയുടെ മരണത്തോടെ പരിഭ്രാന്തരായ നായ്ക്കൾ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു എന്നാണ് കരുതുന്നത്. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറെ നദിയിലെ വിജനമായ ഒരു ദ്വീപിൽ നായ്ക്കളെ കണ്ടതായി വിവരം ലഭിച്ചത്.
തുടർന്ന് ഡിംഗി ബോട്ടിലും കാൽനടയായുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ റൂപെർട്ടിനെ കണ്ടെത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഫിന്നിയെയും കണ്ടെത്തി. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ തളർന്ന നിലയിലായിരുന്നു രണ്ട് നായ്ക്കളും. കംഗാരുക്കളുമായുള്ള ഏറ്റുമുട്ടലിൽ ഫിന്നിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. റൂപെർട്ടിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ട് കോളറുകളും നഷ്ടപ്പെട്ട നിലയിലായിരുന്നു.
നായ്ക്കളെ തിരികെ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെങ്കിലും ക്രിസിന്റെ മരണം സൃഷ്ടിച്ച ശൂന്യത വലുതാണെന്ന് ബെൻ ഡൺബാർ പറഞ്ഞു. ക്രിസിന്റെ മരണശേഷം ഫിന്നി ഇനി അദ്ദേഹത്തിന്റെ മകൻ കോഡിക്കൊപ്പം മന്നത്തിൽ താമസിക്കും. തന്റെ അച്ഛനുമായുള്ള നല്ല ഓർമ്മകളുടെ അടയാളമായാണ് കോഡി ഫിന്നിയെ കാണുന്നത്. അഞ്ചാഴ്ചത്തെ കാത്തിരിപ്പിനും കണ്ണീരിനും ഒടുവിൽ ഈ നായ്ക്കൾ വീട്ടിൽ തിരിച്ചെത്തിയത് പ്രദേശവാസികൾക്കും വലിയ ആശ്വാസമായി.

