യുഎസിലെ കുട്ടികളുടെ വാക്‌സിനേഷൻ നയമാറ്റത്തിനെതിരെ ഓസ്‌ട്രേലിയൻ ആരോഗ്യ വിദഗ്ദ്ധർ രംഗത്ത്; പൊതുജനാരോഗ്യ മുന്നേറ്റങ്ങൾക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

മെൽബൺ: അമേരിക്കയിൽ കുട്ടികളുടെ വാക്‌സിനേഷൻ നിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും ഇത് ദശാബ്ദങ്ങളായുള്ള പൊതുജനാരോഗ്യ മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് വിദഗ്ദ്ധർ രംഗത്തെത്തിയത്. യാതൊരു തെളിവുകളുമില്ലാതെ, വാക്‌സിനുകൾ ഓട്ടിസത്തിന് കാരണമാകുമെന്ന സൂചന നൽകിക്കൊണ്ടാണ് ഈ നീക്കം.

പുതിയ ഉത്തരവ് പ്രകാരം കുട്ടികൾക്ക് ശുപാർശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 11 ആയി കുറയും. 2024-ന്റെ അവസാനത്തിൽ ഇത് 18 ആയിരുന്നു. ഇതിൽ 6 കുത്തിവയ്പുകൾ മാത്രമാണ് എല്ലാ കുട്ടികൾക്കും നിർബന്ധമായും ശുപാർശ ചെയ്യുന്നത്. ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെയുള്ള മറ്റ് 5 വാക്‌സിനുകൾ ഉയർന്ന ആരോഗ്യസാധ്യതയുള്ള (High-risk) കുട്ടികൾക്ക് മാത്രമായി ചുരുക്കി. എന്നാൽ ഓസ്‌ട്രേലിയയിൽ നിലവിൽ 15 വാക്‌സിനേഷനുകളാണ് കുട്ടികൾക്ക് ശുപാർശ ചെയ്യുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഇവയെല്ലാം അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ട്രംപിന്റെ തീരുമാനവും വാക്‌സിൻ വിരുദ്ധനായ യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടും ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ സ്വീകാര്യതയെ ദോഷകരമായി ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ സോഷ്യൽ സയന്റിസ്റ്റായ പ്രൊഫസർ ജൂലി ലീസ്‌ക് വ്യക്തമാക്കി. ട്രംപ് പറയുന്ന കാര്യങ്ങൾ ഓസ്‌ട്രേലിയയിലെ മാതാപിതാക്കളെയും പരിചാരകരെയും സ്വാധീനിക്കുന്നുണ്ടെന്നും വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ച് ആളുകളിൽ സംശയങ്ങൾ ഉണ്ടാക്കാൻ ഇത് ഇടയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വാക്‌സിനുകളെ സംശയത്തോടെ കാണുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ പുറത്തുവന്ന സർവ്വേ പ്രകാരം ഓസ്‌ട്രേലിയൻ മാതാപിതാക്കൾക്കിടയിൽ കുട്ടികളുടെ വാക്‌സിനേഷനുകളോടുള്ള സ്വീകാര്യതയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. അഞ്ച് വയസ്സുള്ള കുട്ടികളിലെ വാക്‌സിനേഷൻ നിരക്ക് ലക്ഷ്യമിട്ട 95 ശതമാനത്തിൽ നിന്ന് 92.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

യുഎസ് സർക്കാരിന്റെ വാക്‌സിൻ വിരുദ്ധ പ്രസ്താവനകൾ ജനങ്ങളിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പത്തിൽ ഹെപ്പറ്റൈറ്റിസ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ലൂസി ക്ലൈൻസും കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രസ്താവനകൾ വരുമ്പോൾ ആളുകൾ സോഷ്യൽ മീഡിയയിലും ഗൂഗിളിലും തെറ്റായ വിവരങ്ങൾ തിരയുകയാണെന്നും, ഒരു വയസ്സുള്ള കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷൻ നിരക്കിൽ 3 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ ഉപദേശങ്ങളെക്കാൾ ഇന്റർനെറ്റിലെ തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *