മെൽബൺ: പാക്കൻഹാമിലെ ഒരു എയർബിഎൻബി (Airbnb) റെന്റൽ പ്രോപ്പർട്ടിയിൽ നടന്ന പതിനേഴാം ജന്മദിനാഘോഷം വൻ സംഘർഷത്തിൽ കലാശിച്ചു. നൂറ്റമ്പതിലേറെ കൗമാരക്കാരാണ് പരിപാടി നടന്ന വീട്ടിലേക്ക് ഇരച്ചെത്തിയത്. ഇതേത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് നിരപരാധിയായ ഒരു യുവാവിന് കുത്തേറ്റു.
ബെൽവെദെരെ ഡ്രൈവിലെ പ്രസ്തുത വസതിയിൽ വലിയ തോതിൽ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും നടന്നതായി സമീപവാസികൾ ആരോപിച്ചു. റോഡിൽ വാഹനങ്ങൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ (burnouts) നടത്തിയ സംഘം പ്രദേശത്ത് വലിയ തോതിൽ ഗതാഗതക്കുരുക്കുമുണ്ടാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘമാണ് ആൾക്കൂട്ടത്തെ പ്രദേശത്തുനിന്ന് പിരിച്ചുവിട്ടത്. രണ്ടു മുതിർന്നവർ താമസിക്കുമെന്ന ധാരണയിലാണ് വീട് നൽകിയതെന്നും പാർട്ടികൾ നടത്തരുതെന്ന് വ്യക്തമായ നിബന്ധന വെച്ചിരുന്നതായും എയർബിഎൻബി ഉടമ വ്യക്തമാക്കി.
എന്നാൽ, വീടൊഴിഞ്ഞുപോയി ഏകദേശം ഒരു മണിക്കൂറിനു ശേഷം പാക്കൻഹാം സ്റ്റേഷന് സമീപം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കയ്യാങ്കളിക്കിടെയാണ് അവിടെയുണ്ടായിരുന്ന നിരപരാധിയായ യുവാവിന്റെ കൈക്ക് കുത്തേറ്റത്. അക്രമകാരികൾ പ്രദേശം പൂർണ്ണമായും കൈയടക്കിയ അവസ്ഥയിലായിരുന്നുവെന്നും ഷോർട്ട്-സ്റ്റേ പാർട്ടി വീടുകൾക്കെതിരെ കർശന നിയന്ത്രണങ്ങളും ശക്തമായ നടപടികളും വേണമെന്നും പരിസരവാസികൾ ആവശ്യപ്പെട്ടു.
നിരപരാധികൾക്കെതിരെയുള്ള ഇത്തരം കഠിനമായ അക്രമങ്ങളിലും കത്തിക്കുത്തുകളിലും ഉൾപ്പെടുന്ന പ്രതികൾക്ക് യാതൊരുവിധ ഇളവുകളും നൽകാതെ നിർബന്ധിത തടവുശിക്ഷ (Mandatory Prison) നടപ്പാക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമായി ഉയരുന്നുണ്ട്

