പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവുണ്ടായതായി അമേരിക്കയും ഇറാനും സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ അനുകൂല പുരോഗതി ഉണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ വൃത്തങ്ങളും അറിയിച്ചു.
ഇറാനുമായുള്ള ധാരണയുടെ കരട് രൂപം ഏറെക്കുറെ തയ്യാറായതായി ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കുക, വെടിനിർത്തൽ ദീർഘിപ്പിക്കുക, ആണവപരിപാടിയെക്കുറിച്ചുള്ള തുടർചർച്ചകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
അതേസമയം, പ്രധാന വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായഭിന്നതകൾ തുടരുന്നുണ്ടെന്ന് ഇറാൻ അറിയിച്ചു. ഉപരോധങ്ങൾ പിൻവലിക്കൽ, മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ വിട്ടുനൽകൽ, സുരക്ഷാ ഉറപ്പുകൾ എന്നിവയിൽ വ്യക്തമായ ധാരണ വേണമെന്നാണ് ടെഹ്റാന്റെ ആവശ്യം.
പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിൽ ശ്രദ്ധേയ പുരോഗതി കൈവന്നതായും റിപ്പോർട്ടുകളുണ്ട്. 60 ദിവസത്തെ വെടിനിർത്തൽ ദീർഘിപ്പിക്കുന്നതും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയും ചർച്ചയിലുണ്ടെന്നാണ് സൂചന.

