പനാജി: 2029ഓടെ ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ മൂന്ന് വർഷത്തെ കർമപദ്ധതി തയ്യാറാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിക്കെതിരായ പോരാട്ടം ദേശീയ സുരക്ഷയുടെ പ്രധാന വിഷയമായി കണ്ട് രാജ്യവ്യാപകമായി ഏകോപിത നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ ഉന്നതതല ലഹരിവിരുദ്ധ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
ലഹരിമരുന്ന് ശൃംഖല പൂർണമായി തകർക്കുക, സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം തടയുക, ലഹരിക്ക് അടിമപ്പെടുന്നതിനുള്ള ആവശ്യവും ദോഷഫലങ്ങളും കുറയ്ക്കുക, വിവിധ ഏജൻസികളുടെ ശേഷിയും ഏകോപനവും വർധിപ്പിക്കുക എന്നിവയാണ് കർമപദ്ധതിയുടെ നാല് പ്രധാന തൂണുകൾ. ലഹരിവിരുദ്ധ നടപടികൾ പിടികൂടലിൽ മാത്രം ഒതുങ്ങാതെ ബോധവൽക്കരണം, ചികിത്സ, കൗൺസലിങ്, പുനരധിവാസം, ഉപജീവനസഹായം എന്നിവയും ഉൾക്കൊള്ളുന്നതായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
2019ൽ രൂപീകരിച്ച നാല് തലങ്ങളുള്ള നാർക്കോ കോഓർഡിനേഷൻ സെന്റർ (NCORD) സംവിധാനത്തിലൂടെ കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഏകോപനം ശക്തമാക്കിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരുകളും ചേർന്ന് പ്രവർത്തിക്കുന്നതിനായി ജോയിന്റ് കോഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ 2029 മാർച്ചോടെ ദേശീയ-അന്തർദേശീയ തലത്തിലുള്ള 100 ശൃംഖലകൾ തകർക്കാനും വിദേശത്ത് കഴിയുന്ന 100 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിക്കാനും ലക്ഷ്യമിടുന്നതായി അമിത് ഷാ പറഞ്ഞു. 2027 മാർച്ചോടെ ലഹരിമരുന്നുകളുടെ വിതരണശൃംഖലയെക്കുറിച്ച് സമഗ്രമായ വിവരശേഖരണം സാധ്യമാക്കുമെന്നും 2026ൽ കുറഞ്ഞത് 75 രഹസ്യ ലഹരിമരുന്ന് ലാബുകൾ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ജൂലൈ മുതൽ 2026 ജൂലൈ വരെ 36 രാജ്യങ്ങളിൽനിന്നായി 274 പിടികിട്ടാപ്പുള്ളികളെയോ ഒളിവിലുള്ള പ്രതികളെയോ ഇന്ത്യയിലെത്തിച്ചതായും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 401 റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചതായും അമിത് ഷാ അറിയിച്ചു. 1,400ലേറെ കേന്ദ്ര-സംസ്ഥാന ഏജൻസികളെ ഇന്റർപോൾ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരിമുക്ത ഇന്ത്യ ലക്ഷ്യത്തിന്റെ ഭാഗമായി 1933 എന്ന MANAS ഹെൽപ്ലൈൻ ആരംഭിച്ചതായും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽപ്പെട്ടവർക്ക് പിന്തുണയും പുനരധിവാസ സഹായവും ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2014ന് ശേഷമുള്ള കാലയളവിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതമാക്കിയതായും ലഹരിക്കെതിരായ പോരാട്ടത്തെ ദേശീയ സുരക്ഷാ വിഷയമായി പരിഗണിക്കുന്നതായും അമിത് ഷാ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികളാണ് അടുത്ത മൂന്ന് വർഷത്തെ കർമപദ്ധതിയുടെ ഭാഗമായി മുന്നോട്ടുകൊണ്ടുപോകുക.

