47 ബന്ദികളുടെ ചിത്രവുമായി ഹമാസിന്റെ പോസ്റ്റര്‍, വിടവാങ്ങല്‍ എന്നു തലക്കെട്ട്, എല്ലാവര്‍ക്കും ഒരേ പേരിട്ടിരിക്കുന്നു

ഗാസ: ഇസ്രയേല്‍ ഗാസ സിറ്റിയെ തവിടുപൊടിയാക്കി കരയുദ്ധവുമായി മുന്നേറുമ്പോള്‍ ബന്ദികളെ വച്ച് വിലപേശുന്ന യുദ്ധ തന്ത്രവുമായി ഹമാസ്. ബന്ദികളായി രണ്ടു വര്‍ഷം മുമ്പ് ഇസ്രയേലില്‍ നിന്നു പിടിച്ചുകൊണ്ടു പോയവരില്‍ ശേഷിക്കുന്ന 47 പേരുടെ മുഖം ചേര്‍ത്ത് വിടവാങ്ങല്‍ എന്ന പേരില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചിരിക്കുകാണ് ഹമാസിന്റെ സായുധ സേനാ വിഭാഗമായ ഖസം ബ്രിഗേഡ്. ഗാസയിലെ ഇസ്രയേലിന്റെ അതിശക്തമായ മുന്നേറ്റത്തിനു മുന്നില്‍ ശേഷിക്കുന്ന ഹമാസുകാര്‍ക്ക പിടിച്ചു നില്‍ക്കാനാവാതെ വരുന്നതിന്റെ ഭാഗമാണ് ഈ പോസ്റ്ററെന്നാണ് വിലയിരുത്തപ്പെടുന്നത്. 1986ല്‍ ലബനില്‍ കാണാതാവുകയും പിന്നീട് 2016ല്‍ കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരിക്കുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റന്‍ റോണ്‍ അരാദിന്റെ പേരാണ് ഈ പോസ്റ്ററില്‍ എല്ലാ ഇസ്രയേലുകാര്‍ക്കും നല്‍കിയിരിക്കുന്നത്. വിടവാങ്ങല്‍ എന്ന തലക്കെട്ടും കൊല്ലപ്പെട്ടുവെന്ന് ഉറപ്പായ സേനാനായകന്റെ പേര് എല്ലാവര്‍ക്കും നല്‍കുന്നതും സമ്മര്‍ദ തന്ത്രമായാണ് കണക്കാക്കുന്നത്. റോണ്‍ അരാദ് 1, 2, 3 എന്നിങ്ങനെ നമ്പരില്‍ മാത്രമാണ് ആളുകളുടെ പേരിനു മാറ്റം. ശനിയാഴ്ചയാണ് ഈ ചിത്രം ഖസം ബ്രിഗേഡ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍്ട്ട് ചെയ്യുന്നു.
ബന്ദികളാക്കപ്പെട്ടവരില്‍ ഇരുപതു പേര്‍ മാത്രമാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നതെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടല്‍. ഇരുപതില്‍ താഴെ ബന്ദികളാണ് ജീവനോടെ ശേഷിക്കുന്നതെന്ന് ട്രംപും വെളിപ്പെടുത്തിയിരുന്നു. ആ സ്ഥാനത്താണ് നാല്‍പത്തേഴു പേരുടെ ചിത്രം ഹമാസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ വിസമ്മതവും സമീറിന്റെ വഴങ്ങലും കാരണം ഗാസ സിറ്റിയില്‍ സൈനിക നടപടി ആരംഭിക്കുമ്പോള്‍ ഒരു വിടവാങ്ങല്‍ ചിത്രം എന്നാണ് പോസ്റ്ററില്‍ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീറാണ് ഇതില്‍ നെതന്യാഹുവിനൊപ്പം പരാമര്‍ശിക്കപ്പെടുന്നയാള്‍. ഗാസയിലെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇയാല്‍ സമീറാണ്.