ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്. ജിന്ദ്–സോനിപത് റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. പ്രവർത്തനത്തിനിടെ ജലബാഷ്പവും താപവും മാത്രമാണ് പുറന്തള്ളുക. അതിനാൽ പരമ്പരാഗത ഡീസൽ ട്രെയിനുകളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടുന്ന ട്രെയിനിന് ഒരേസമയം ഏകദേശം 2,600 യാത്രക്കാരെ വഹിക്കാനാകും. പരമാവധി രൂപകൽപ്പനാ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണെങ്കിലും ജിന്ദ്–സോനിപത് റൂട്ടിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് സർവീസ് നടത്തുക.
ഹരിത ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന ചുവടുവയ്പായാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതിയെ വിലയിരുത്തുന്നത്.

