ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് ഇന്ത്യൻ സ്പിന്നർ വരുണ്‍ ചക്രവർത്തി പുറത്ത്. പരുക്കിനെ തുടർന്നാണ് താരത്തെ പരമ്പരയിൽനിന്ന് ഒഴിവാക്കിയത്. ഞായറാഴ്ച നടന്ന ആദ്യ ടി20 മത്സരത്തിന് ശേഷമാണ് വരുണിന് പുതിയ പരുക്ക് റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ സൈഡ് സ്‌ട്രെയിൻ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ വരുണ്‍ നാല് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയും മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1–0ന് മുന്നിലെത്തുകയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ജൂലൈയിൽ ഹാംസ്ട്രിങ് പരുക്കേറ്റതിനെ തുടർന്ന് വരുണ്‍ ഏതാനും ആഴ്ചകളായി മത്സരങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിന് ശേഷമാണ് അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തിയത്. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയ ശേഷമായിരുന്നു തിരിച്ചുവരവ്.
പുതിയ പരുക്കിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി വരുണിനോട് സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ഇന്ത്യൻ സംഘം ജപ്പാനിലേക്ക് പുറപ്പെടാനിരിക്കെ, സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ വരുണിന് പങ്കെടുക്കാനാകുമോ എന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല. മെഡിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20 ഇന്ന് ഡൽഹിയിൽ നടക്കും. മൂന്നാം മത്സരം സെപ്റ്റംബർ 17നാണ്.

