ഡാലസ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ച അർജന്റീനയ്ക്ക് വിജയത്തിനൊപ്പം ചരിത്രനേട്ടവും. സൂപ്പർതാരം ലയണൽ മെസി തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസി 80-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ വലകുലുക്കിയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
മത്സരത്തിൽ 19-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ ഫ്രീകിക്കിലൂടെയാണ് അർജന്റീന ലീഡ് നേടിയത്. തുടർന്ന് 31-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മൗസ അൽ-തമാരി ജോർദാനുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും, മെസിയുടെ മനോഹരമായ ഫ്രീകിക്ക് അർജന്റീനയുടെ വിജയം ഉറപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച അർജന്റീന ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടിൽ അർജന്റീനയുടെ എതിരാളികൾ കേപ് വെർഡെയാണ്.

