കാഠ്മണ്ഡു: നേപ്പാൾ–ചൈന അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 469 ആയി. നൂറുകണക്കിന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നേപ്പാൾ സൈന്യവും പൊലീസും ചേർന്ന് തുടരുകയാണ്.
ഇന്ത്യ, ചൈന, അമേരിക്ക, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ രക്ഷാസംഘങ്ങളെ അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വിദേശ രക്ഷാസംഘങ്ങളുടെ സഹായം നിലവിൽ ആവശ്യമില്ലെന്നാണ് നേപ്പാൾ സർക്കാരിന്റെ നിലപാട്. രാജ്യത്തെ സുരക്ഷാസേനകൾക്ക് രക്ഷാപ്രവർത്തനം കൈകാര്യം ചെയ്യാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം വിദേശരാജ്യങ്ങളിൽനിന്നുള്ള മാനുഷികവും സാമ്പത്തികവുമായ സഹായം പൂർണമായി നിരസിച്ചിട്ടില്ല.
റസുവ, നുവാക്കോട്ട്, ധാദിങ് തുടങ്ങിയ മേഖലകളിലാണ് പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശം വിതച്ചത്. വീടുകൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായി. നിരവധി പ്രദേശങ്ങൾ ഇപ്പോഴും പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട നിലയിലാണ്.
ആയിരത്തിലേറെ പേരെ കാണാതായതായി വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. തകർന്ന റോഡുകളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. കരമാർഗം എത്താൻ കഴിയാത്ത മേഖലകളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഉയർന്ന പ്രദേശത്ത് ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ ശക്തമായ ജലപ്രവാഹമാണ് ദുരന്തത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

