നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൻ ഒർട്ടേഗ അധികാര കേന്ദ്രീകരണം കൂടുതൽ ശക്തമാക്കുന്ന ഭരണഘടനാ ഭേദഗതികളുമായി മുന്നോട്ടുപോകുന്നു. പ്രസിഡന്റിന്റെ കാലാവധി ആറ് വർഷത്തിൽ നിന്ന് ഏഴ് വർഷമാക്കി ഉയർത്തുകയും, സർക്കാരിനെതിരെ പ്രവർത്തിച്ചവരെന്നോ “രാജ്യദ്രോഹികൾ” എന്നോ മുദ്രകുത്തപ്പെടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്ന ഭേദഗതികളാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
ഭരണകക്ഷിയുടെ ആധിപത്യമുള്ള പാർലമെന്റിൽ സെപ്റ്റംബറിൽ ഭേദഗതി പാസാകുമെന്നാണ് പ്രതീക്ഷ. പുതിയ വ്യവസ്ഥകൾ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം കൂടുതൽ പരിമിതപ്പെടുത്തുമെന്നും സ്വതന്ത്രവും മത്സരാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പിനുള്ള സാധ്യത കുറയ്ക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
2025-ൽ ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിന്റെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് ആറ് വർഷമാക്കിയിരുന്നു. അതോടൊപ്പം, ഒർട്ടേഗയുടെ ഭാര്യയായ റൊസാരിയോ മുരില്ലോയെ സഹ-പ്രസിഡന്റായി നിയമിക്കുകയും ഇരുവർക്കും കൂടുതൽ ഭരണഘടനാപരമായ അധികാരങ്ങൾ നൽകുകയും ചെയ്തിരുന്നു. പുതിയ ഭേദഗതിയിലൂടെ അധികാര കേന്ദ്രീകരണം വീണ്ടും ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
2018-ലെ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾക്കുശേഷം പ്രതിപക്ഷ നേതാക്കൾക്കും മാധ്യമങ്ങൾക്കും സിവിൽ സമൂഹ സംഘടനകൾക്കും നേരെ സർക്കാർ സ്വീകരിച്ച നടപടികൾ അന്താരാഷ്ട്രതലത്തിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പുതിയ ഭേദഗതികളും ജനാധിപത്യ സംവിധാനത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന ആശങ്ക വിവിധ മനുഷ്യാവകാശ സംഘടനകളും പാശ്ചാത്യ രാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. Reuters റ

