ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന്റെ നടപ്പാക്കൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. 2021-ൽ ബംഗ ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.
മുൻ ഹിയറിംഗിൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ കാരണം കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് ഐഷി ഘോഷിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വാറണ്ടിന് സ്റ്റേ അനുവദിച്ചത്. അടുത്ത ഹിയറിങ് ദിവസത്തിൽ നേരിട്ട് ഹാജരാകാൻ കോടതി ഐഷി ഘോഷിനോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറണ്ട് നടപ്പാക്കുന്നതിനായി ഡൽഹി പൊലീസ് സിപിഎം ദേശീയ ആസ്ഥാനത്ത് എത്തിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദമുണ്ടായിരുന്നു. വിദ്യാർഥി സമരങ്ങളുടെ പശ്ചാത്തലത്തിൽ ഐഷി ഘോഷിനെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് സിപിഎം ആരോപിച്ചപ്പോൾ, കോടതി പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാനാണ് പൊലീസ് എത്തിയതെന്നായിരുന്നു ഡൽഹി പൊലീസിന്റെ വിശദീകരണം.
2021-ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ തുടർനടപടികൾ അടുത്ത ഹിയറിങ്ങിന് ശേഷം നടക്കും.

