ചിങ്ങമാസത്തിൽ ഭക്തിസാന്ദ്രമായി ഉത്തരകേരളം; ക്ഷേത്രങ്ങളിലും തറവാടുകളിലും ഇനി കൃഷ്ണഗാഥാ പാരായണം

കണ്ണൂർ: പൊന്നിൻ ചിങ്ങമാസം പിറന്നതോടെ ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലും പൗരാണിക തറവാടുകളിലും ഇനി ചെറുശ്ശേരി നമ്പൂതിരി രചിച്ച കൃഷ്ണഗാഥയുടെ ശീലുകൾ ഉയർന്നു കേൾക്കും. കോലത്തിരി മഹാരാജാവിന്റെ വിദ്വൽ സദസ്യനായിരുന്ന ചെറുശ്ശേരി, ചിറക്കലിന്റെ മണ്ണിലിരുന്ന് രചിച്ച കൃഷ്ണഗാഥ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ മലയാള മഹാകാവ്യമാണ്. പാട്ടു പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ഈ സമ്പൂർണ്ണ മഹാകാവ്യം ഉദയവർമ്മൻ കോലത്തിരി മഹാരാജാവിന്റെ ആജ്ഞപ്രകാരമാണ് രചിച്ചതെന്ന് കവി തന്നെ കാവ്യത്തിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീകൃഷ്ണ ജന്മമാസമായ ചിങ്ങത്തിൽ കൃഷ്ണഗാഥ തന്റെ നാട്ടിൽ എല്ലാവരും പാരായണം ചെയ്യണമെന്ന് കൽപ്പനയിറക്കിയാണ് ഉദയവർമ്മൻ കോലത്തിരി മഹാരാജാവ് കവിയെ ആദരിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ രചനാകാലമെന്നാണ് സാഹിത്യ ഗവേഷകർ അംഗീകരിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യത്തെ പാരായണ കാവ്യം കൂടിയായി ചരിത്രത്തിൽ ഇടംപിടിച്ച കൃഷ്ണഗാഥയ്ക്ക് ശേഷമാണ് കർക്കടക മാസത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഉദയവർമ്മൻ കോലത്തിരി ആഹ്വാനം ചെയ്ത പാരായണ വഴക്കം ഇന്നും മുടങ്ങാതെ കാത്തുസൂക്ഷിക്കുകയാണ് ഉത്തരകേരളം.

ചിങ്ങം കൃഷ്ണപ്പാട്ട് പ്രചാരണ മാസം എന്ന പേരിൽ സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കൃഷ്ണഗാഥ പാരായണം ചെയ്യുന്നവരുടെ കൂട്ടായ്മയായി ‘കൃഷ്ണപ്പാട്ടു വഴക്കം’ രൂപീകരിച്ച് ചിങ്ങത്തിലെ എല്ലാ ദിവസവും കൃഷ്ണഗാഥ പാരായണം ഒരുക്കിയിട്ടുണ്ട്. ഇക്കുറി ചെന്നൈ കേന്ദ്രീകരിച്ച് കൃഷ്ണഗാഥയുടെ ഓൺലൈൻ പാരായണ കൂട്ടായ്മയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ചിറക്കൽ ചിറ മതിലകം ശ്രീകൃഷ്ണ ക്ഷേത്രം, കീഴല്ലൂർ മഹാദേവ ക്ഷേത്രം, അഴീക്കോട് മൊളോളം ക്ഷേത്രം, വാരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ മാതൃസമിതികളുടെ നേതൃത്വത്തിൽ ഈ വർഷവും പാരായണം നടക്കുന്നുണ്ട്. ‘കൃഷ്ണഗാഥായനം’ എന്ന പേരിൽ ചിങ്ങമാസത്തിൽ വിവിധയിടങ്ങളിൽ പ്രത്യേക കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സംഘവഴക്ക ഗവേഷണ പീഠം അറിയിച്ചു.

കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിൽ ചിങ്ങത്തിലെ 31 ദിവസവും പാരായണം നടത്തുന്നതിനായി 28-ഓളം പേരടങ്ങുന്ന പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 18-ന് രാവിലെ 7.30-ന് ആരംഭിക്കുന്ന പാരായണ യജ്ഞം സെപ്റ്റംബർ 17-ന് സമർപ്പണത്തോടെ പൂർത്തിയാകും. പരമ്പരാഗതമായി ചിങ്ങമാസത്തിലെ എല്ലാ ദിവസവും രാവിലെയാണ് കൃഷ്ണഗാഥ പാരായണം ചെയ്യുന്നത്. കൂടാതെ സെപ്റ്റംബർ 13-ന് വൈകുന്നേരം 4.30-ന് കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ച് കൃഷ്ണഗാഥ പാരായണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *