അർദ്ധരാത്രിയിൽ സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ അർദ്ധരാത്രിയിൽ രണ്ട് യുവതികൾക്ക് നേരെ മുഖംമൂടി ധരിച്ച നഗ്നനായ ഒരു വ്യക്തി അശ്ലീല പ്രദർശനം നടത്തുകയും പിന്തുടരുകയും ചെയ്തതായി പരാതി. ബ്രിസ്ബേൻ സിബിഡിക്ക് തെക്കുള്ള സണ്ണിബാങ്ക് ഹിൽസിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇരുപത് വയസ്സുള്ള രണ്ട് യുവതികളാണ് ഈ ഭീകരമായ അവസ്ഥയ്ക്ക് ഇരയായത്.

യുവതികൾ പൈൻലാൻഡ്‌സ് റോഡിലെ സെവൻ ഇലവൻ സ്റ്റോർ സന്ദർശിച്ച ശേഷം അടഞ്ഞുകിടന്ന റോയൽ ബാലി സ്പാക്ക് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം സമീപത്തെ കാട്ടിൽ നിന്ന് അനക്കം കേട്ടെങ്കിലും മൃഗങ്ങളാണെന്നാണ് ഇവർ കരുതിയത്. എന്നാൽ ഇവർ വീട്ടിലേക്ക് മടങ്ങാൻ എഴുന്നേറ്റപ്പോൾ, കറുത്ത ഫെയ്സ് മാസ്ക് മാത്രം ധരിച്ച നഗ്നനായ ഒരാൾ ബുഷുകൾക്കിടയിൽ നിന്ന് ചാടിവീഴുകയും ഇവർക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയുമായിരുന്നു.

യുവതികൾ ഭയന്ന് നിലവിളിച്ച് റോഡിന് കുറുകെ ഓടിയെങ്കിലും പ്രതി ഇവരെ പിന്തുടർന്നു. തുടർന്ന് ഇവർ ബസ് സ്റ്റോപ്പിൽ അഭയം പ്രാപിച്ചപ്പോഴും പ്രതി അവിടെ നിന്നു മാറാതെ അശ്ലീല പ്രവൃത്തി തുടരുകയായിരുന്നു. ഈ ഭയപ്പെടുത്തുന്ന സാഹചര്യത്തിലും യുവതികളിൽ ഒരാൾ പോലീസിനെ വിളിക്കുകയും മറ്റേയാൾ മൊബൈൽ ഫോണിൽ പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ഈ ഭീകരാവസ്ഥയ്‌ക്കൊടുവിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് തന്നെ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

യുവതികൾ പകർത്തിയ ചിത്രങ്ങളിൽ നിന്ന് പ്രതിയുടെ വലത് കൈയിൽ ടാറ്റൂ ഉള്ളതായി വ്യക്തമായിട്ടുണ്ട്. പ്രതി ഏകദേശം നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ള ആളാണെന്ന് യുവതികൾ പറഞ്ഞു. അതേസമയം, ഏതാനും മാസങ്ങൾക്ക് മുൻപ് സമീപത്തെ ഒരു സ്കൂൾ പരിസരത്തും സമാനമായ രീതിയിൽ ഇതേ വ്യക്തി പെൺകുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തി.

സംഭവത്തിൽ ക്വീൻസ്‌ലാൻഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് വക്താവ് സ്ഥിരീകരിച്ചു. സംഭവത്തിന് സാക്ഷികളായവരോ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവരോ ഉണ്ടെങ്കിൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *