വാഷിങ്ടൺ: യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യം ഗണ്യമായി കുറയ്ക്കുന്നതിന്റെ സാധ്യതകൾ പെന്റഗൺ പരിശോധിക്കുന്നു. നിലവിൽ യൂറോപ്പിലുള്ള ഏകദേശം 80,000 യുഎസ് സൈനികരിൽ 25,000 പേരെ പിൻവലിക്കുന്നതും, കൂടുതൽ വലിയ കുറവെന്ന നിലയിൽ 40,000 പേരെ വരെ പിൻവലിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
യൂറോപ്പിലെ യുഎസ് സൈനിക വിന്യാസം സംബന്ധിച്ച് പെന്റഗൺ ജൂണിൽ ആരംഭിച്ച ആറുമാസത്തെ അവലോകനത്തിന്റെ ഭാഗമായാണ് വിവിധ സാധ്യതകൾ പരിശോധിക്കുന്നത്. സൈനികരുടെ എണ്ണം, വിന്യാസ കേന്ദ്രങ്ങൾ, കര-വ്യോമ-നാവിക സേനകളുടെ ഘടന തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള ഓപ്ഷനുകളാണ് പരിഗണിക്കുന്നത്. യൂറോപ്പിനുള്ളിൽ തന്നെ ചില സേനകളെ നാറ്റോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്ന മേഖലകളിലേക്ക് മാറ്റുന്നതും സാധ്യതകളിലുണ്ട്.
ജർമനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക സാന്നിധ്യത്തെ ഈ തീരുമാനങ്ങൾ ബാധിച്ചേക്കാം. നിലവിൽ യൂറോപ്പിൽ ഏകദേശം 80,000 യുഎസ് സൈനികരുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിർദേശിച്ചിരിക്കുന്ന 25,000 പേരുടെ കുറവ് നടപ്പായാൽ നിലവിലെ സാന്നിധ്യത്തിന്റെ ഏകദേശം മൂന്നിലൊന്ന് കുറയുന്ന സാഹചര്യമാകും.
അമേരിക്കയുടെ യൂറോപ്യൻ സൈനിക സാന്നിധ്യം സംബന്ധിച്ച അവലോകനം നവംബറോടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് വിവിധ ഓപ്ഷനുകൾ സമർപ്പിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. നവംബർ 6നകം കുറഞ്ഞത് നാല് വ്യത്യസ്ത സൈനിക വിന്യാസ ഓപ്ഷനുകൾ തയ്യാറാക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്ന് ഓഗസ്റ്റിലെ റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം പ്രതിരോധത്തിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അതേസമയം, യുഎസ് സൈനിക സാന്നിധ്യം കുറയുന്നത് നാറ്റോയുടെ പ്രതിരോധ ശേഷിയെയും റഷ്യയെ പ്രതിരോധിക്കുന്നതിനുള്ള സഖ്യത്തിന്റെ ശേഷിയെയും ബാധിക്കുമെന്ന ആശങ്ക ചില യൂറോപ്യൻ സർക്കാരുകളും യുഎസ് നിയമനിർമാതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്.

