2025-26 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി രൂപ കൈമാറാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തീരുമാനിച്ചു. ആർബിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സർപ്ലസ് ട്രാൻസ്ഫറാണിത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്.
2024-25 സാമ്പത്തിക വർഷത്തിൽ ആർബിഐ കേന്ദ്രത്തിന് കൈമാറിയത് 2.69 ലക്ഷം കോടി രൂപയായിരുന്നു. ഇത്തവണത്തെ തുക അതിനെക്കാൾ ഏകദേശം 6.7 ശതമാനം കൂടുതലാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മൂലം ഉയരുന്ന സാമ്പത്തിക സമ്മർദങ്ങൾക്കിടെ കേന്ദ്ര സർക്കാരിന് ഇത് വലിയ ധനസഹായമാകുമെന്നാണ് വിലയിരുത്തൽ.
ധനാഭാവം നിയന്ത്രിക്കാനും അടിസ്ഥാനസൗകര്യ വികസന-ക്ഷേമപദ്ധതികൾക്ക് കൂടുതൽ പിന്തുണ നൽകാനും ഈ തുക സഹായകരമാകും. 2026 മാർച്ച് 31നുള്ളപ്പോൾ ആർബിഐയുടെ ബാലൻസ് ഷീറ്റ് 20.61 ശതമാനം വർധിച്ച് 91.97 ലക്ഷം കോടി രൂപയായി ഉയർന്നതായി കേന്ദ്ര ബാങ്ക് അറിയിച്ചു. ആർബിഐയുടെ മൊത്തവരുമാനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.42 ശതമാനം വർധിച്ചു. കണ്ടിൻജൻ്റ് റിസ്ക് ബഫർ (CRB) നിലനിർത്തുന്നതിനായി 1.09 ലക്ഷം കോടി രൂപ മാറ്റിവെക്കാനും ആർബിഐ ബോർഡ് അംഗീകാരം നൽകി. സാമ്പത്തിക അപകടസാധ്യതകൾ നേരിടാനുള്ള സുരക്ഷാ നിധിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

