വിഴിഞ്ഞം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെ വ്യാപിപ്പിക്കാനും, ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പി.എം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർസെക്കൻഡറി തലത്തിലേക്ക് കൂടി പദ്ധതി വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് മുന്നോട്ടുപോകാനാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്. കെ-ടെറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ടെങ്കിലും, അതിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി സർക്കാർ സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാതിരുന്ന 1,700 ഓളം നിയമനങ്ങൾ കണ്ടെത്തി സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി അംഗീകാരം നൽകി. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കണമെന്ന കോടതി നിർദേശം പാലിക്കുന്നതിനായി ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് നിയമനങ്ങളിൽ സംവരണം നടപ്പാക്കാനുള്ള ക്രമീകരണങ്ങൾ പരിശോധിച്ചുവരികയാണ്.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി എൽ.പി., യു.പി. സ്കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്ന ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി നടപ്പാക്കുകയാണെന്നും ഇതിനായി സംസ്ഥാനത്തെ ഏകദേശം 6,000 സ്കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതിയും സൈബർ സുരക്ഷ സംബന്ധിച്ച അവബോധം നൽകുന്നതിനുള്ള പരിപാടികളും നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ആറുമാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ കാലാനുസൃതമാക്കുന്നതിനും കോഴ്സുകളിൽ നവീകരണം കൊണ്ടുവന്ന് പുതിയ തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

