ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും നടത്തുന്ന വ്യക്തികൾക്കും സംഘങ്ങൾക്കുമെതിരെ കൂടുതൽ കർശനമായ തടവും പിഴയും ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പരമാവധി 10 വർഷം വരെ തടവും ₹10 കോടി വരെ പിഴയും ശുപാർശ ചെയ്യുന്നു. വ്യക്തിഗത കുറ്റങ്ങളിൽ 5 മുതൽ 10 വർഷം വരെ തടവും ₹50 ലക്ഷം വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കുന്നതിനും പ്രത്യേക അന്വേഷണ സംഘങ്ങളും (Special Task Force) ഫാസ്റ്റ് ട്രാക്ക് കോടതികളും രൂപീകരിക്കുന്നതിനുമുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

