ഹിന്ദു വിധവയുടെ മരണശേഷം സ്വത്ത് മുഴുവന്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും മാത്രമെന്ന്

ന്യൂഡല്‍ഹി: ഹിന്ദു വിധവ വില്‍പ്പത്രമെഴുതാതെയും മക്കളില്ലാതെയും മരിക്കുകയാണെങ്കില്‍ അവരുടെ സ്വത്തുവകകള്‍ക്കെല്ലാം ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കു മാത്രമായിരിക്കും അവകാശമെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് വളരെയേറെ പ്രാധാന്യമുള്ള ഈ വിധി ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, കെ മഹാദേവന്‍ എന്നിവരുടെ ബഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ഹിന്ദു നിയമമനുസരിച്ച് വിവാഹത്തോടെ സ്ത്രീ അവരുടെ കുടുംബത്തെ മാത്രമല്ല, ഗോത്രത്തെ പോലും ഉപേക്ഷിക്കുകയാണ്. അതിനാലാണ് ജീവനാംശവും മറ്റും ആവശ്യപ്പെടേണ്ടതായി വരുമ്പോള്‍ ഹിന്ദു സ്ത്രീ സ്വന്തം കുടുംബത്തിനു പകരം ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നത്. കോവിഡ് കാലത്ത് മരിച്ച ഒരു ഹിന്ദു വിധവയുടെ സ്വത്തില്‍ അവകാശമുന്നയിച്ച് ഭര്‍ത്താവിന്റെ അമ്മയും അവരുടെ സ്വന്തം അമ്മയും തമ്മിലുള്ള തര്‍ക്കമാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. അതില്‍ മരിച്ച വിധവയായ സ്ത്രീയുടെ മുഴുവന്‍ സ്വത്തിനും ഭര്‍ത്താവിന്റെ അമ്മയ്ക്കു മാത്രമാണ് ഉത്തരവാദിത്വമാണ് കോടതി വ്യക്തമാക്കി.