ഇസ്ലാമാബാദ്: പാകിസ്താനിലെ കരാച്ചിയിൽ പാകിസ്താൻ റേഞ്ചേഴ്സിന്റെ (അർധസൈനിക സേന) ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ തിരിച്ചടിയിൽ നാല് ആക്രമികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം അറിയിച്ചു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് സുരക്ഷാ ബാരിക്കേഡിൽ ഇടിച്ചുകയറ്റിയ ശേഷമാണ് ആക്രമികൾ വെടിവയ്പ് ആരംഭിച്ചത്. തുടർന്ന് താവളത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ആക്രമികളുമായി സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടൽ ഏകദേശം ഒന്നര മണിക്കൂർ നീണ്ടു. സ്ഥിതി പിന്നീട് സുരക്ഷാസേന നിയന്ത്രണവിധേയമാക്കി.
ആക്രമണത്തിൽ നാല് സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കേറ്റതായും പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജമാഅത്ത്-ഉൽ-അഹ്റാർ എന്ന ഭീകരസംഘടന ഏറ്റെടുത്തതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

