വടക്കാഞ്ചേരി (തൃശ്ശൂർ): നാടൊട്ടാകെ കനത്ത മഴ പെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ പാവപ്പെട്ട കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് ബാങ്ക് അധികൃതരുടെ ക്രൂരത. തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് ഗാന്ധിറോഡിലെ കുന്നത്തുള്ളി ദാസനെയും കുടുംബത്തെയുമാണ് അധികൃതർ പെരുവഴിയിലാക്കിയത്. ജപ്തിക്ക് ശേഷം വീട് പൂട്ടി സീൽ വെച്ചതോടെ രോഗിയായ ദാസനും ഭാര്യയും രാത്രി കനത്ത മഴയത്ത് വീടിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്. പെരുമഴയത്ത് പൊലീസിനെയുമൊപ്പമെത്തിയാണ് ബാങ്ക് ഉദ്യോഗസ്ഥർ ബലമായി ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
2022-ൽ മകളുടെ വിവാഹ ആവശ്യത്തിനായാണ് ദാസൻ ബാങ്കിൽ നിന്നും വായ്പയെടുത്തത്. എന്നാൽ പിന്നീട് ദാസൻ ഗുരുതരമായ രോഗബാധിതനാവുകയും ജോലിക്ക് പോകാൻ സാധിക്കാതെ വരികയും ചെയ്തതോടെ ചില മാസങ്ങളിലെ തിരിച്ചടവ് മുടങ്ങി. ദാസന്റെ ഭാര്യ അജിത വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടാണ് നിലവിൽ ഈ കുടുംബം ജീവിച്ചുപോകുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി കേസ് അവസാനിപ്പിക്കാൻ നടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് ബാങ്കിന്റെ ഈ അപ്രതീക്ഷിത നടപടി. ഒരറിയിപ്പുമില്ലാതെ വന്ന് സാധനങ്ങൾ പോലും മാറ്റി വെക്കാൻ സമയം തരാതെ തങ്ങളെ ഇറക്കിവിടുകയായിരുന്നുവെന്ന് കുടുംബം കണ്ണീരോടെ പറയുന്നു.
വിഷയത്തിൽ മുമ്പ് പ്രദേശത്തെ ജനപ്രതിനിധികളടക്കം ഇടപെട്ട് ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നിലവിൽ പലിശയടക്കം 15 ലക്ഷം രൂപ അടയ്ക്കണമെന്നാണ് സ്ഥാപനത്തിന്റെ നിലപാട്. എന്നാൽ ഒറ്റത്തവണയായി കുറഞ്ഞത് ഏഴ് ലക്ഷം രൂപയെങ്കിലും അടച്ചാൽ മാത്രമേ വീട് തുറന്നുനൽകൂ എന്ന് അവർ വാശിപിടിക്കുന്നു. കിടപ്പാടം നഷ്ടപ്പെട്ട് രോഗിയായ ഗൃഹനാഥനുമായി തെരുവിൽ കഴിയേണ്ടിവന്ന കുടുംബത്തെ സഹായിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രദേശത്ത് ജനരോഷം ശക്തമാകുകയാണ്.

