നാസിക്: ആധുനികതയുടെയും ശാസ്ത്രബോധത്തിന്റെയും നെറുകയിൽ നിൽക്കുമ്പോഴും അന്ധവിശ്വാസത്തിന്റെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നതിന്റെ ഞെട്ടിക്കുന്ന തെളിവായി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള വാർത്തകൾ മാറുന്നു. ‘യോനി ശുദ്ധീകരണം’ എന്ന വിചിത്രവും ക്രൂരവുമായ ആചാരത്തിന്റെ മറവിൽ 150-ഓളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത അശോക് ഖാരത്ത് എന്ന ‘ഹൈടെക്’ ആൾദൈവത്തിന്റെ കഥ ഒരു ക്രൈം ത്രില്ലറിനെപ്പോലും വെല്ലുന്നതാണ്.
യഥാർത്ഥ പേര് ലക്ഷ്മൺ ഖാരത്ത്. നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച്, പത്താം ക്ലാസിൽ ഗണിതത്തിന് കേവലം 28 മാർക്ക് വാങ്ങി തോറ്റ ഇയാൾ പണം മോഷ്ടിച്ച് നാട് വിടുകയായിരുന്നു. വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയത് ‘ക്യാപ്റ്റൻ അശോക് കുമാർ ഖാരത്ത്’ എന്ന പുതിയ വിലാസത്തിലാണ്. നേവിയിൽ ക്യാപ്റ്റനായിരുന്നുവെന്നും 150-ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നുവെങ്കിലും, കേവലം പത്തു വർഷം മാത്രം നീണ്ട ഒരു സാധാരണ ജോലി മാത്രമായിരുന്നു അതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഖ്യാശാസ്ത്രം, ജ്യോതിഷം, ഹിപ്‌നോട്ടിസം എന്നിവയിലുള്ള പ്രാവീണ്യം ഇയാൾ തന്റെ തട്ടിപ്പിനായി ആയുധമാക്കി.
മാനസികമായോ കുടുംബപരമായോ തകർന്നു നിൽക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയും വിദ്യാസമ്പന്നരായ സ്ത്രീകളെയുമാണ് ഖാരത്ത് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ‘യോനി ദോഷം’ ആണ് ഇവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിശ്വസിപ്പിച്ച് ‘യോനി ശുദ്ധീകരണം’ എന്ന പൂജയ്ക്കായി ഇയാൾ സ്ത്രീകളെ പ്രേരിപ്പിച്ചു. പൂജയ്ക്കിടെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു രീതി. ഈ ദൃശ്യങ്ങൾ രഹസ്യ ക്യാമറകൾ വഴി പകർത്തി പിന്നീട് ബ്ലാക്മെയിലിംഗിനായി ഉപയോഗിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥർ മുതൽ വനിതാ കമ്മീഷൻ അധ്യക്ഷ വരെ ഇയാളുടെ വലയിൽ കുടുങ്ങിയെന്നത് കേസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
അശോക് ഖാരത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ ഏജൻസികളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.വ്യാജ പേരുകളിൽ 130-ലധികം അക്കൗണ്ടുകൾ.ഏകദേശം 200 കോടി രൂപയുടെ സ്വത്തുക്കൾ. ഇതിൽ 63 കോടിയുടെ നേരിട്ടുള്ള ഇടപാടുകൾ കണ്ടെത്തി.കോടികൾ വിലമതിക്കുന്ന ബി.എം.ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് കാറുകളുടെ ശേഖരം.നൂറിലധികം ഹൈ-ഡെഫനിഷൻ ഒളിക്യാമറകളും റിമോട്ട് കൺട്രോൾ വഴി പ്രവർത്തിക്കുന്ന രഹസ്യ അറകളും ഇയാളുടെ പീഡന കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു.
കേവലം ഒരു ലൈംഗിക പീഡനക്കേസ് എന്നതിലുപരി വന്യജീവി കടത്ത്, നരബലി തുടങ്ങിയ ഭീകരമായ കുറ്റകൃത്യങ്ങളിലേക്കും അന്വേഷണം നീളുകയാണ്. ഇയാളുടെ ഫാം ഹൗസിൽ നിന്ന് റിവോൾവറും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ അഞ്ച് വെടിയുണ്ടകൾ ഉപയോഗിക്കപ്പെട്ട നിലയിലായിരുന്നു. ഇത് നരബലിയോ വന്യജീവി വേട്ടയോ ആയി ബന്ധപ്പെട്ടതാണോ എന്ന് എസ്.ഐ.ടി അന്വേഷിച്ചു വരികയാണ്. ഇരകളെ ഭയപ്പെടുത്താനായി റിമോട്ട് കൺട്രോൾ പാമ്പുകളെയും പുലിത്തോലുകളെയും ഇയാൾ ഉപയോഗിച്ചിരുന്നു.
മഹാരാഷ്ട്ര വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രൂപാലി ചക്കങ്കർ ഉൾപ്പെടെയുള്ള പ്രമുഖർ ഖാരത്തിന്റെ ഭക്തരായിരുന്നുവെന്നത് ഇയാൾക്ക് സമൂഹത്തിൽ വലിയ സുരക്ഷാ കവചം ഒരുക്കി. രാഷ്ട്രീയക്കാർക്ക് നൽകിയിരുന്ന വലിയ തുകയുടെ സംഭാവനകളും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധവും കാരണം മുൻപുണ്ടായ പല പരാതികളും ഒതുക്കിത്തീർക്കാൻ ഇയാൾക്ക് കഴിഞ്ഞു. എന്നാൽ, ഏഴു മാസം ഗർഭിണിയായ യുവതി നൽകിയ ധീരമായ പരാതിയാണ് ഈ ഹൈടെക് ആൾദൈവത്തിന്റെ തകർച്ചയ്ക്ക് കാരണമായത്.
ഐ.പി.എസ് ഓഫീസർ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (SIT) കേസ് ഗൗരവമായി അന്വേഷിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആൾദൈവ പീഡനക്കേസുകളിൽ ഒന്നായി ഇത് മാറിക്കഴിഞ്ഞു. നിയമങ്ങളും ബില്ലുകളും ഉണ്ടെങ്കിലും മനുഷ്യന്റെ ഭയത്തെയും അരക്ഷിതാവസ്ഥയെയും ചൂഷണം ചെയ്യുന്ന ഇത്തരം വേന്ദ്രന്മാർ ആധുനിക കാലത്തും സുരക്ഷിതരായി തുടരുന്നു എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കും സമൂഹത്തിനും മുന്നിലെ വലിയൊരു ചോദ്യചിഹ്നമാണ്.

