വാഷിങ്ടൺ: ഇറാനുമായി നിലവിൽ ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും അവിടെ സ്ഥാപിച്ചിരുന്ന മൈനുകൾ നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തതായും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ അനുയായി ജാരഡ് കുഷ്നർ നേരത്തെ യുഎസും ഇറാനും തമ്മിൽ ആശയവിനിമയം തുടരുന്നതായി പറഞ്ഞിരുന്നു. കരാറിലെത്താൻ ഇറാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും യുഎസ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇറാൻ തുറമുഖങ്ങളിലെയും എണ്ണയിലെയും ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ യുഎസ് അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഘർ ഖലീബാഫ് ഇക്കാര്യം വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

