വാഷിങ്ടൺ: ആണവചർച്ചകളിലും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വിഷയത്തിലും പുരോഗതിയുണ്ടാകാത്ത പക്ഷം ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന നടപടികൾ ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്നും കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ലോകത്തെ എണ്ണവിതരണത്തിന്റെ പ്രധാന ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ ആഗോള ഊർജവിപണിയെ ബാധിക്കുന്നതിനാൽ വിഷയത്തിൽ വ്യക്തമായ ഉറപ്പ് വേണമെന്നാണ് അമേരിക്കയുടെ നിലപാട്.
ഇറാൻ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം സംബന്ധിച്ച വിഷയവും ചർച്ചകളിൽ പ്രധാനമായി ഉയർന്നിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ധാരണയുണ്ടാകാത്ത പക്ഷം സാമ്പത്തികവും മറ്റ് നടപടികളും സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, മേഖലയിൽ സംഘർഷം കുറയ്ക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.

