കാബൂള്‍: പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാന് സേനയും അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ഇരുപക്ഷവും പരസ്പരം ആരോപിച്ചു.
സംഘര്‍ഷത്തില്‍ കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷം നടന്നത് 1,600 മൈല്‍ (2,600 കിലോമീറ്റര്‍) നീളമുള്ള പാക്-അഫ്ഗാന് അതിര്‍ത്തിക്ക് സമീപമുള്ള സ്പിന്‍ ബോള്‍ഡക് നഗരത്തിലാണ്. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി സാധാരണക്കാര്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്പിന്‍ ബോള്‍ഡക് ഗവര്‍ണര്‍ അബ്ദുല്‍ കരീം ജഹാദ് പറഞ്ഞതനുസരിച്ച്, പാകിസ്താന്റെ ആക്രമണം മൂലം നാലുപേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറുവശത്ത്, പാകിസ്താന് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അറിയിച്ചു.
താലിബാന് പ്രകോപനമില്ലാതെ വെടി തുറന്നുവെന്ന ആരോപണം പാകിസ്താന് ഉയര്‍ത്തി. ഇത് പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയ്യിദിയാണ് വ്യക്തമാക്കിയത്.
‘നമ്മുടെ സേന ഉചിതവും ശക്തവുമായ മറുപടി നല്കി. അതിര്‍ത്തി സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.
പാക് ആക്രമണങ്ങളോട് പ്രതികരിക്കുന്നതിനായി വെടിവെപ്പിന് നിര്‍ബന്ധിതരായതാണെന്ന് താലിബാന് ആരോപിച്ചു. ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിനുശേഷം വെറും രണ്ട് മാസത്തിനുള്ളിലാണ് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
2021-ല്‍ താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയതിന് ശേഷം, ഇരുരാജ്യങ്ങളും തമ്മിലെ തര്‍ക്കവും പരസ്പരവിശ്വാസക്കേടും ശക്തമായിട്ടുണ്ട്.

