ആലപ്പുഴ: ഒരിടവേളയ്ക്കു ശേഷം പുറക്കാട് തീരമേഖലയിൽ കടലാമ വിരുന്നെത്തി. പുറക്കാട് പഞ്ചായത്തിലെ പുത്തൻനട ജംഗ്ഷന് സമീപത്ത് നിന്നാണ് 135 ഓളം കടലാമ മുട്ടകൾ ലഭിച്ചത്.
കടലാമ മുട്ടയിടുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ വിനേഷ്, സന്തോഷ് ,സുധീഷ് എന്നിവർ ഗ്രീൻ റൂട്ട് പ്രവർത്തകരെ അറിയിക്കുകയായിരുന്നു. എന്നാൽ പുത്തൻനടയ്ക്കും പുറക്കാടിനും ഇടയിലുള്ള ഗ്രോയിൻസുകൾക്കിടയിൽ ഇപ്പോൾ വീണ ചെറിയ മണൽ തിട്ടയിലാണ് കടലാമ മുട്ടയിട്ടത്.
ഈ മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം വേണ്ടി വരുന്നതിനാലും ഈ തീരത്ത് കടലേറ്റം ഉണ്ടാകാൻ സാധ്യത ഉള്ളതിനാലും മുട്ടകൾ സംരക്ഷിക്കുന്നതിനു വേണ്ടി തോട്ടപ്പള്ളിയിലെ ഹാച്ചറിയിലേക്ക് മാറ്റി. ഗ്രീൻ റൂട്ട് പ്രവർത്തകരായ സജി ജയമോഹൻ, എം. ആർ. ഓമനക്കുട്ടൻ, അഖിൽ ദാസ് , വിപിൻ, നിഹാൽ എന്നിവർ ചേർന്നാണ് മുട്ടകൾ തോട്ടപ്പള്ളിയിലെ ഹാച്ചറിയിലേക്ക് മാറ്റിയത്.

