ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ ആകർഷിക്കാൻ ആവേശം പടർത്തുന്ന സൗജന്യ വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ. രംഗത്ത്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പുറത്തിറക്കിയ രണ്ടാംഘട്ട പ്രകടനപത്രികയിൽ റേഷൻ കാർഡ് ഉടമകൾക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന യുവാക്കളുടെ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് പളനിസ്വാമി വ്യക്തമാക്കി.
ക്ഷേമപദ്ധതികളുടെ നീണ്ട നിരതന്നെ രണ്ടാംഘട്ട പത്രികയിലുണ്ട്. വാർധക്യകാല പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയാക്കി ഉയർത്തും, ഭിന്നശേഷിക്കാരുടെ കടങ്ങൾ എഴുതിത്തള്ളും, ജല്ലിക്കെട്ടിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ. യുവാക്കൾക്കും വിദ്യാർഥികൾക്കും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിലവിലെ ഡി.എം.കെ. സർക്കാർ പൂർണ്ണ പരാജയമാണെന്നും, സർക്കാർ സ്ഥാപനങ്ങളിലൂടെ മികച്ച ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പുറത്തിറക്കിയ ആദ്യഘട്ട പ്രകടനപത്രികയിലും ജനപ്രിയ പ്രഖ്യാപനങ്ങളുമായി എടപ്പാടി പളനിസ്വാമി ശ്രദ്ധ നേടിയിരുന്നു. ബസുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യ യാത്ര, വീടില്ലാത്തവർക്ക് സ്ഥലവും വീടും നൽകൽ, നഗരങ്ങളിലെ പാവപ്പെട്ടവർക്ക് ഫ്ലാറ്റുകൾ, തൊഴിലുറപ്പ് പദ്ധതി 150 ദിവസമായി വർദ്ധിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യഘട്ടത്തിലെ വാഗ്ദാനങ്ങൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ വാഗ്ദാനപ്പെരുമഴയുമായി അണ്ണാ ഡി.എം.കെ. കളം നിറയുകയാണ്.

