ലണ്ടൻ/ധാക്ക: അഴിമതി ആരോപണത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന യുകെ പാർലമെന്റ് അംഗം തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സഹോദരിപുത്രിയായ തുലിപിനെതിരെ അഴിമതിക്കേസിലാണ് കോടതി ഇപ്പോൾ ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്.
തുലിപ് സിദ്ദിഖിനെതിരെയുള്ള വിധി അന്യായമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും യുകെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടി ആരോപിച്ചു. കേസിൽ ന്യായമായ വിചാരണയ്ക്കുള്ള അവസരം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പോലും അധികൃതർ കൈമാറിയിട്ടില്ലെന്നും ലേബർ പാർട്ടി വക്താവ് വ്യക്തമാക്കി. നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാൽ ഈ വിധി അംഗീകരിക്കുന്നില്ലെന്നും ലണ്ടൻ പ്രതികരിച്ചു.
പ്രതികളുടെ അസാന്നിധ്യത്തിലാണ് കോടതി വിചാരണ പൂർത്തിയാക്കിയത്. കേസിൽ ഷെയ്ഖ് ഹസീനയ്ക്കും മറ്റ് രണ്ട് കുടുംബാംഗങ്ങൾക്കും വിവിധ അഴിമതിക്കേസുകളിൽ കോടതി നേരത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രതികൾ നിഷേധിച്ചിട്ടുണ്ട്.തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നൽകുന്ന രണ്ടാമത്തെ ശിക്ഷയാണിത്.ധാക്കയ്ക്ക് സമീപം ഭൂമി കൈക്കലാക്കാൻ ഷെയ്ഖ് ഹസീനയെ സ്വാധീനിച്ചെന്ന കേസിൽ തുലിപിന് രണ്ട് വർഷം തടവ് വിധിച്ചിരുന്നു.
പുതിയ അഴിമതിക്കേസിൽ നാല് വർഷം കൂടി തടവ് വിധിച്ചതോടെ തുലിപിന്റെ നിയമക്കുരുക്ക് മുറുകുകയാണ്.ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ഷെയ്ഖ് ഹസീനയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരവധി കേസുകളാണ് നിലവിൽ കോടതികളുടെ പരിഗണനയിലുള്ളത്

