തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ ഉദ്യോഗസ്ഥർക്ക് ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാത്രി രണ്ടുവട്ടം രാജുവിന്റെ വീട്ടിൽ പോലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പോലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പോലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്ന് പറഞ്ഞു. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. പിറ്റേന്ന് രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

