ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അർദ്ധനഗ്ന പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന കുതിപ്പിനെ തുരങ്കം വെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിലും കർഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉച്ചകോടി വേദിക്കു പുറത്ത് ഷർട്ട് ഊരിയെറിഞ്ഞ് പ്രതിഷേധിച്ചത്. രാജ്യത്തെ തൊഴിൽ മേഖലയെ എഐ ദോഷകരമായി ബാധിക്കുമെന്നും ഡിജിറ്റൽ പരമാധികാരം പണയപ്പെടുത്തുന്നുവെന്നുമാണ് ഇവരുടെ ആരോപണം.
ലോകം മുഴുവൻ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തെ ഉറ്റുനോക്കുമ്പോൾ, ഇത്തരം തരംതാണ പ്രതിഷേധങ്ങളിലൂടെ കോൺഗ്രസ് രാജ്യത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ബുദ്ധിശക്തി (Intelligence) ഇല്ലാത്തവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനസ്സിലാക്കാൻ കഴിയില്ല” എന്ന് അദ്ദേഹം പരിഹസിച്ചു. വികസന വിരുദ്ധമായ രാഷ്ട്രീയമാണ് പ്രതിപക്ഷം നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

