ന്യൂഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (LDF) മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന പി.ബി. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിൽ മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്നും പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മൂന്നാം തവണയും ഭരണത്തുടർച്ച നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എൽ.ഡി.എഫിനെ പിണറായി വിജയൻ നയിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി പാർട്ടിക്കില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി തീരുമാനമെടുക്കുമെന്നാണ് നിലപാട്. എൽ.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് ആദ്യവാരത്തിൽ പുറത്തിറങ്ങും. അടുത്ത അഞ്ച് ദിവസത്തിനകം സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഇത്തവണ സ്ഥാനാർത്ഥിത്വത്തിനുള്ള മാനദണ്ഡങ്ങളിൽ പാർട്ടി ചില ഇളവുകൾ വരുത്തിയേക്കും. വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് യുവനേതാക്കളെയും മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക. രണ്ട് ടേം നിബന്ധനയിലടക്കം ചില വിട്ടുവീഴ്ചകൾക്ക് സാധ്യതയുണ്ട്. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തതടക്കം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പി.ബി വിലയിരുത്തി.

