മെഡിറ്ററേനിയൻ കടലിൽ റഷ്യൻ ടാങ്കർ മുങ്ങി; പിന്നിൽ ഉക്രേനിയൻ ഡ്രോണുകളെന്ന് റഷ്യ

കെയ്‌റോ/മോസ്കോ: മെഡിറ്ററേനിയൻ കടലിൽ ലിബിയൻ തീരത്തിന് സമീപം റഷ്യൻ പതാക വഹിച്ചുള്ള പ്രകൃതിവാതക ടാങ്കർ സ്‌ഫോടനത്തെത്തുടർന്ന് മുങ്ങി. ‘ആർട്ടിക് മെറ്റാഗാസ്’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഉക്രേനിയൻ നാവിക ഡ്രോണുകളുടെ ആക്രമണമാണ് കപ്പൽ മുങ്ങാൻ കാരണമെന്ന് റഷ്യൻ ഗതാഗത മന്ത്രാലയം ആരോപിച്ചു. എന്നാൽ ഉക്രെയ്ൻ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാർച്ച് 3 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ലിബിയൻ നഗരമായ സിർട്ടെയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ അകലെ വെച്ച് കപ്പലിൽ പെട്ടെന്ന് സ്ഫോടനങ്ങൾ ഉണ്ടാവുകയും തീപിടുത്തം ഉണ്ടാവുകയുമായിരുന്നു.61,000 ടൺ ദ്രുതീകൃത പ്രകൃതിവാതകം (LNG) വഹിച്ചിരുന്ന കപ്പൽ ലിബിയക്കും മാൾട്ടയ്ക്കും ഇടയിലുള്ള കടൽഭാഗത്ത് പൂർണ്ണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 30 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ ലിബിയയിലെ ബെൻഗാസിയിലേക്ക് കൊണ്ടുപോയി.

ലിബിയൻ തീരത്തുനിന്ന് വിക്ഷേപിച്ച ഉക്രേനിയൻ നാവിക ഡ്രോണുകൾ കപ്പലിനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് റഷ്യൻ ഗതാഗത മന്ത്രാലയം പ്രസ്താവിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതിനെ ഒരു “ഭീകരാക്രമണം” എന്നാണ് വിശേഷിപ്പിച്ചത്. ആഗോള ഊർജ്ജ വിപണിയെ തകർക്കാനുള്ള ശ്രമമാണിതെന്നും റഷ്യ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *