കുട്ടികളിൽ മരണഭീതി വിതച്ച് അമേരിക്കയിൽ ‘സൂപ്പർ-കെ’ ഇൻഫ്ലുവൻസ; ഓസ്‌ട്രേലിയയിലും ജാഗ്രതാനിർദ്ദേശം

സിഡ്‌നി: അമേരിക്കയിൽ ഡസൻ കണക്കിന് കുട്ടികളുടെ മരണത്തിന് കാരണമായ അതിവേഗം പടരുന്ന പുതിയ തരം ഇൻഫ്ലുവൻസ വൈറസ് ‘സൂപ്പർ-കെ’ വൻ ഭീഷണിയുയർത്തുന്നതായി പുതിയ പഠനം. നിലവിലുള്ള വാക്സിനുകളെയും പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാൻ ശേഷിയുള്ള ഈ വൈറസ് വകഭേദം ഓസ്‌ട്രേലിയയിലും ആശങ്ക പടർത്തുകയാണ്.

കഴിഞ്ഞ ജൂണിൽ അമേരിക്കയിൽ ആദ്യമായി കണ്ടെത്തിയ ഇൻഫ്ലുവൻസ എ (H3N2) വിഭാഗത്തിൽപ്പെട്ട ഈ വൈറസ്, ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വേനൽക്കാലത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണമായിരുന്നു. ഈ ജനുവരിയിൽ മാത്രം ഓസ്‌ട്രേലിയയിൽ 63 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. ഇത് മുൻ വർഷങ്ങളിലെ ഇതേ കാലയളവിനേക്കാൾ ഇരട്ടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് വാക്സിനേഷൻ നിരക്ക് കുറയുന്നതാണ് സ്ഥിതിഗതികൾ വഷളാക്കുന്നതെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) വൈസ് പ്രസിഡന്റ് ജൂലിയൻ റൈറ്റ് പറഞ്ഞു. കോവിഡ് കാലത്തിന് മുൻപ് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചിരുന്നുവെങ്കിൽ, നിലവിൽ മൂന്നിലൊരാൾ മാത്രമാണ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും 65 വയസ്സിനു മുകളിലുള്ളവരിലും മരണസാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം അഞ്ച് വയസ്സിൽ താഴെയുള്ള വെറും 25 ശതമാനം കുട്ടികൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.

ജാമ (JAMA) ജേണലിൽ പ്രസിദ്ധീകരിച്ച ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഗവേഷകരുടെ പഠനമനുസരിച്ച്, കഴിഞ്ഞ വർഷത്തെ ഇൻഫ്ലുവൻസ വാക്സിനുകൾക്ക് ‘സൂപ്പർ-കെ’ വകഭേദത്തെ പ്രതിരോധിക്കാൻ കാര്യമായ ശേഷിയില്ലായിരുന്നു. മറ്റ് വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് സൂപ്പർ-കെയ്‌ക്കെതിരെ ആന്റിബോഡികൾ ഉണ്ടാക്കുന്നതിൽ പഴയ വാക്സിനുകൾ പിന്നിലായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

അതേസമയം, അടുത്ത മാസം ഓസ്‌ട്രേലിയയിൽ വിതരണം ചെയ്യാനൊരുങ്ങുന്ന പുതിയ സീസണൽ ഫ്ലൂ വാക്സിൻ ഈ വെല്ലുവിളിയെ നേരിടാൻ സജ്ജമാണെന്ന് എ.എം.എ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) പുതിയ നിർദ്ദേശപ്രകാരം ‘സൂപ്പർ-കെ’ വൈറസിനെ പ്രതിരോധിക്കാനുള്ള ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ വരാനിരിക്കുന്ന സീസണിൽ ജനങ്ങൾ കൃത്യമായി വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *