ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ മുൻനിശ്ചയിച്ച പ്രകാരം ഇറാൻ ടീം അമേരിക്കയിൽ തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലവും കണക്കിലെടുത്ത് തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ നേരത്തെ ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഫിഫ തള്ളുകയായിരുന്നു.കോസ്റ്റാറിക്കയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇറാൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് (5-0) ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെയാണ് ഇൻഫാന്റിനോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സുരക്ഷാ ക്രമീകരണങ്ങളിലും വേദികളുടെ കാര്യത്തിലും ഫിഫയ്ക്ക് ആശങ്കകളില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ മത്സരങ്ങൾ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിൽ ഇറാന്റെ മത്സരങ്ങൾ അമേരിക്കൻ മണ്ണിൽ തന്നെ നടക്കുമെന്ന് ഉറപ്പായതോടെ കായിക ലോകം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ-കായിക പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്.

