ടെഹ്റാൻ:ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്നും കടലിടുക്ക് “തുടർ അറിയിപ്പ് ഉണ്ടാകുന്നതുവരെ” അടച്ചിരിക്കുകയാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നാവികസേന പ്രഖ്യാപിച്ചതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. അനുമതിയില്ലാത്ത മാർഗത്തിലൂടെ സഞ്ചരിച്ചെന്നാരോപിച്ച് ഒരു ചരക്കുകപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്ത സംഭവത്തിന് പിന്നാലെയാണ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചത്. ഇതിനെത്തുടർന്ന് മേഖലയിൽ സൈനിക സംഘർഷം കൂടുതൽ ശക്തമായതായും റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തുപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. കടലിടുക്ക് അടച്ചെന്ന പ്രഖ്യാപനം ആഗോള ഊർജവിപണിയിലും കപ്പൽഗതാഗത മേഖലയിലും വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി നിരവധി കപ്പൽ കമ്പനികൾ യാത്രകൾ പുനഃക്രമീകരിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

