ഉത്ഥാനം പാത്രത്തിലല്ല, ഉള്ളിലാണ്..

ഈസ്റ്റർ വരുന്നു. പള്ളിമണികൾ മുഴങ്ങുന്നു. വീടുകളിൽ വിഭവസമൃദ്ധമായ മേശകൾ ഒരുങ്ങുന്നു. സന്തോഷത്തിന്റെ ഒരു തരംഗം ജനഹൃദയങ്ങളിൽ ഒഴുകുന്നു. എന്നാൽ ഈ ആഘോഷവേളയിൽ ഒരു ചോദ്യം ഉള്ളിൽ ഉദിക്കുന്നു — ഉത്ഥാനത്തിന്റെ അർഥം നാം ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ?

നാൽപ്പത് ദിവസം നോമ്പെടുക്കുമ്പോൾ നാം ഓരോ ദിവസവും ഓർക്കുന്നത് ഒഴിവാക്കൽ മാത്രമാണ് — ഇന്ന് ഇറച്ചി വേണ്ട, ഇന്ന് മീൻ വേണ്ട. എന്നാൽ ഈസ്റ്റർ പുലരുന്നതോടെ ആ ഓർമ്മകൾ പൊടുന്നനെ മാഞ്ഞുപോകുന്നു. വിഭവസമൃദ്ധമായ മേശ ഒരുക്കുന്നതിന്റെ തിരക്കിൽ, നോമ്പ് പഠിപ്പിച്ച പാഠം — ത്യാഗം, സഹാനുഭൂതി, ഓർമ്മ — ഒക്കെ അടുക്കളപ്പുകയിൽ അലിഞ്ഞുപോകുന്നു. നോമ്പ് വെറും ആഹാരനിയന്ത്രണമായിരുന്നില്ല; അത് ഉള്ളിനെ മൃദുവാക്കാനുള്ള ഒരു യാത്രയായിരുന്നു. ആ യാത്ര ഈസ്റ്ററിലും തുടരണം.

ദൈവം ഒരിക്കലും നമ്മുടെ പാത്രത്തിലേക്ക് നോക്കിയിട്ടില്ല. അവൻ എന്നും നോക്കുന്നത് നമ്മുടെ ഉള്ളകങ്ങളിലേക്കാണ് — ആ ഇരുട്ടിലേക്ക്, ആ മൗനങ്ങളിലേക്ക്, ആ ഒളിച്ചുവെച്ച വേദനകളിലേക്ക്. മാംസം ഒഴിവാക്കിയിട്ടും സഹോദരനോട് വർഷങ്ങളായി മൗനം പാലിക്കുന്ന ഹൃദയം, ഭക്തിയുടെ മുഖംമൂടി അണിഞ്ഞ് അയൽക്കാരനെ വിധിക്കുന്ന നാവ്, ആഴ്ചയിൽ ഒരിക്കൽ ദേവാലയത്തിൽ പോകുമ്പോഴും വൃദ്ധരായ അച്ഛനമ്മമാരെ കാണാൻ മാസങ്ങളെടുക്കുന്ന മക്കൾ — ഇതൊക്കെ ഏത് ഉപവാസത്തേക്കാളും ഭാരമേറിയ ചങ്ങലകളാണ്. ദൈവം ആ ഭാരം കാണുന്നുണ്ട്.

ഭാര്യയെ അവഗണിക്കുന്നവൻ, കുഞ്ഞുങ്ങൾക്ക് അച്ഛൻ എന്ന സ്ഥാനം മാത്രം നൽകി സ്നേഹം നിഷേധിക്കുന്നവൻ, ദേവാലയ പടിയിൽ കൈകൂപ്പി നിൽക്കുമ്പോൾ — ആ പ്രാർഥന ദൈവത്തിന്റെ ചെവിയിലെത്തുന്നതിന് മുൻപ് ആ സ്ത്രീയുടെ കണ്ണുനീരിൽ മുങ്ങിപ്പോകുന്നു. കാരണം, ദൈവം ആദ്യം കേൾക്കുന്നത് ഒരിക്കലും ഒച്ചയുള്ള പ്രാർഥനകളല്ല; ഒച്ചയില്ലാത്ത കണ്ണുനീരാണ്.

ഭർത്താവ് തണലായില്ല എന്ന് ന്യായം പറഞ്ഞ് ഹൃദയം അടഞ്ഞ വഴികളിൽ അലയുന്ന സ്ത്രീകളോടും ഒരു വാക്കുണ്ട് — വേദനകൊണ്ട് ചെയ്യുന്ന തെറ്റുകൾ തെറ്റല്ലാതാകുന്നില്ല. ആ ഒഴിഞ്ഞ ഇടം മനുഷ്യരല്ല, ദൈവം കണ്ടെത്തട്ടെ.

ഒരു മീൻകഷ്ണം നമ്മെ വിശുദ്ധരാക്കുന്നില്ല. ഒരു ഇറച്ചിക്കഷ്ണം നമ്മെ പാപികളാക്കുന്നുമില്ല. നമ്മെ നമ്മാക്കുന്നത് നാം ആരെ സ്നേഹിക്കുന്നു എന്നതാണ്, ആരെ ക്ഷമിക്കുന്നു എന്നതാണ്, ആരും കാണാതെ നാം ആർക്കുവേണ്ടി കരയുന്നു എന്നതാണ്.

നിറഞ്ഞ പാത്രം കൈകളിൽ പിടിക്കുമ്പോൾ, ഒരു നിമിഷം ജനാലയ്ക്കു പുറത്തേക്ക് നോക്കൂ. തെരുവോരത്ത്, ആ മൂലയിൽ, ഒരു ജീവൻ കാത്തിരിക്കുന്നുണ്ട് — ഒരു നേരത്തെ ഭക്ഷണത്തിനായി, ഒരു കൈത്താങ്ങിനായി. അത് മനുഷ്യനാകാം, മിണ്ടാപ്രാണിയാകാം. ആ കണ്ണുകളിൽ ക്രിസ്തുവുണ്ട്, ആ വിശപ്പിൽ ക്രിസ്തുവുണ്ട്. നമ്മുടെ പാത്രത്തിൽ നിന്ന് ഒരു പിടി ആ കൈകളിലേക്ക് നൽകുമ്പോഴാണ് ഉത്ഥാനം നമ്മിലൂടെ ജീവിക്കുന്നത്.

ഈ ഈസ്റ്ററിൽ ഒരു ഉത്ഥാനം ഉള്ളിലും ഉണ്ടാകട്ടെ. ക്രോധം ഉരുകട്ടെ. വർഷങ്ങളായി അടഞ്ഞ വാതിലുകൾ തുറക്കട്ടെ. ആ ഫോൺ വിളി ഇനിയും നീട്ടിവെക്കാതിരിക്കട്ടെ. ക്ഷമ ചോദിക്കാൻ ഇനി ഒരു ഈസ്റ്ററും കൂടി കാത്തിരിക്കേണ്ടതില്ല.

ക്രിസ്തു ഉയിർത്തെഴുന്നേറ്റത് നമ്മോട് ഇത് പറയാനാണ് —
ഞാൻ
നിങ്ങളോട് ക്ഷമിച്ചു, ഇനി നീ ക്ഷമിക്കൂ.
ഞാൻ നിനക്ക് നൽകി, ഇനി നീ നൽകൂ.
ഞാൻ ഉയിർത്തെഴുന്നേറ്റു, ഇനി നീ ഉണരൂ.
പ്രിയ സുഹൃത്തുക്കളേ, ഈ ഉത്ഥാന തിരുനാളിൽ നിങ്ങളുടെ വീടുകളിൽ സമാധാനവും, ഹൃദയങ്ങളിൽ സ്നേഹവും, ജീവിതത്തിൽ നവോന്മേഷവും നിറയട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ വെളിച്ചം നിങ്ങൾക്ക് എന്നും വഴികാട്ടട്ടെ.
ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ!

സിജു ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *