ന്യൂഡൽഹി: രാജ്യത്ത് പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങളെ (ഫ്ലാഷ് ഫ്ളഡ്സ്) മുൻകൂട്ടി പ്രവചിക്കാൻ കേന്ദ്ര ജല കമ്മീഷൻ (CWC) നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുന്നു.
മഴയുടെ തീവ്രത, നദീതടങ്ങളുടെ ഭൗമശാസ്ത്ര വിവരങ്ങൾ, ഉയരം (elevation) തുടങ്ങിയ ഘടകങ്ങൾ സംയോജിപ്പിച്ച് കമ്പ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ വെള്ളപ്പൊക്ക സാധ്യതകൾ കൃത്യമായി നിർണയിക്കാനാണ് ശ്രമം
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നൽകുന്ന മഴ വിവരങ്ങളും മറ്റ് ഡാറ്റകളും ഉപയോഗിച്ച് പ്രത്യേക മേഖലകളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതകളെ മുൻകൂട്ടി തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും.
ഇതുവരെ പ്രധാനമായും കുറച്ചുദിവസത്തെ മുൻകൂട്ടി അറിയിപ്പുകൾ നൽകുന്ന സംവിധാനങ്ങളാണ് നിലവിലുണ്ടായിരുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കൃത്യതയുള്ള മുന്നറിയിപ്പുകളും അപകട സാധ്യതാ പ്രദേശങ്ങൾ തിരിച്ചറിയുന്നതിലും മെച്ചപ്പെടുത്തൽ സാധ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) തുടങ്ങിയ സാങ്കേതിക വിദ്യകളും പ്രളയ പ്രവചന സംവിധാനങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യം.
ഈ പുതിയ സംവിധാനങ്ങൾ പ്രാവർത്തികമായാൽ, ഫ്ലാഷ് ഫ്ളഡുകൾ മൂലമുള്ള ജീവഹാനിയും നാശനഷ്ടവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

