ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പൊലീസ് അറസ്റ്റിലായി. ഗുര്ജീന്ദർ സിംഗ് അഥവാ ബാബാ ബിയന്ത് എന്ന പ്രതിയെയാണ് സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയത്.
സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ, പട്ടിയാല പൊലീസ്, കൗണ്ടർ ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്. കേസിലെ മുഖ്യപ്രതി ജഗ്രൂപ്പ് സിംഗിന്റെ അടുത്ത സഹപ്രവർത്തകനാണ് ഗുര്ജീന്ദർ സിംഗ് എന്ന് പൊലീസ് അറിയിച്ചു.
ഏപ്രിൽ 27-ന് പട്ടിയാലയിലെ ശാംഭു മേഖലയിലെ ഫ്രെയ്റ്റ് കോറിഡോർ റെയിൽപാതയിൽ സ്ഫോടനം ഉണ്ടായപ്പോൾ ബോംബ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജഗ്രൂപ്പ് സിംഗ് കൊല്ലപ്പെട്ടിരുന്നു.
അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ, പട്ടിയാല സ്ഫോടനത്തിന് പുറമെ മൊഗയിൽ ഉണ്ടായ ഗ്രനേഡ് ആക്രമണവും സിർഹിന്ദ് റെയിൽവേ സ്ഫോടനവും ഉൾപ്പെടെ വിവിധ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തുള്ള സംഘാടകരുടെ നിർദ്ദേശപ്രകാരമാണ് ഈ ആക്രമണങ്ങൾ നടന്നതെന്നും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

