തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതിനിടെ, ടിവികെ നേതാവ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആവശ്യമായ ഭൂരിപക്ഷ പിന്തുണ തെളിയിക്കാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷത്തിനായി 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. തിരഞ്ഞെടുപ്പിൽ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. തുടർന്നാണ് മറ്റ് കക്ഷികളുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമായത്.
അതേസമയം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കില്ലെന്നും ഡിഎംകെ സഖ്യത്തിനൊപ്പമെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇതോടെ മറ്റ് ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ തേടേണ്ട സാഹചര്യം വിജയിക്ക് നേരിടേണ്ടിവരുന്നു.
ആവശ്യമായ പിന്തുണയുടെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന നിലപാടിലാണ് ഗവർണർ. ഇതോടെ ശനിയാഴ്ച നടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വീണ്ടും മാറ്റിവെക്കപ്പെടാനിടയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇതിനിടെ, ടിവികെ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് എഎംഎംകെ നേതാവ് ടി.ടി.വി ദിനകരൻ രംഗത്തെത്തി. രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായതോടെ തമിഴ്നാട്ടിലെ അധികാര പോരാട്ടം കൂടുതൽ കടുപ്പത്തിലേക്ക് കടക്കുകയാണ്.

