ന്യൂഡൽഹി: മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റഡ് റീ-എൻട്രി വെഹിക്കിൾ (MIRV) സംവിധാനമുള്ള അഡ്വാൻസ്ഡ് അഗ്നി മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് മേയ് 8നാണ് മിസൈൽ പരീക്ഷണം നടത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് പരീക്ഷണം വിജയകരമായതായി സ്ഥിരീകരിച്ചത്.
ഒറ്റ മിസൈലിലൂടെ വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ കഴിയുന്ന എം ഐ ആർ വി സാങ്കേതികവിദ്യയാണ് മിസൈലിന്റെ പ്രധാന പ്രത്യേകത. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ലക്ഷ്യങ്ങളിലേക്കാണ് പരീക്ഷണ സമയത്ത് വിവിധ പേലോഡുകൾ പ്രയോഗിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിന്റെ മുഴുവൻ യാത്രയും ഭൂതല-കപ്പൽ അധിഷ്ഠിത ട്രാക്കിംഗ് സംവിധാനങ്ങൾ വഴി നിരീക്ഷിച്ചതായും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതായും അധികൃതർ അറിയിച്ചു. പരീക്ഷണത്തിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യൻ സൈന്യം, പ്രതിരോധ മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ എന്നിവരെ അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വാൻസ്ഡ് അഗ്നി മിസൈൽ പരീക്ഷണ വിജയം ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിരോധ ശേഷിയിൽ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. എം ഐ ആർ വി സാങ്കേതികവിദ്യയുള്ള മിസൈൽ സംവിധാനങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ കൂടുതൽ ശക്തമായി പ്രവേശിക്കുന്നതായും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

