മാസങ്ങൾ നീണ്ട പോരാട്ടം; അപൂർവ ഫംഗസ് ബാധിച്ച് അമേരിക്കയിൽ ഇന്ത്യൻ ടെക്കി മരിച്ചു

കാലിഫോർണിയയിൽ അപൂർവ ഫംഗസ് ബാധയെ തുടർന്ന് ഇന്ത്യൻ ടെക്കി ചിരഞ്ജീവി കൊല്ല (37) മരിച്ചു. ‘വാലി ഫീവർ’ എന്നറിയപ്പെടുന്ന ഫംഗസ് അണുബാധ മൂലം ശ്വാസകോശം ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് ഏകദേശം ഒരു മാസം നീണ്ട ചികിത്സയ്ക്കൊടുവിലാണ് മരണം സംഭവിച്ചത്.

ഭാര്യ പവനി മറെല്ലയും അഞ്ച് വയസ്സുകാരനായ മകൻ വിഹാനും ഉൾപ്പെടുന്നതാണ് കുടുംബം. ഏപ്രിൽ ആദ്യത്തിൽ ചുമയും പനിയും ഉൾപ്പെടുന്ന സാധാരണ ഫ്ലൂ ലക്ഷണങ്ങളോടെയായിരുന്നു അസുഖം ആരംഭിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യം തീവ്ര ന്യൂമോണിയയെന്നാണ് ഡോക്ടർമാർ സംശയിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് ‘കോക്സിഡിയോയിഡ്സ്’ (Coccidioides) എന്ന ഫംഗസ് മൂലമുണ്ടാകുന്ന വാലി ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

ഫംഗസ് ബാധ ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ചതോടെ ചിരഞ്ജീവിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഏകദേശം 30 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വീണ്ടെടുക്കാൻ കഴിഞ്ഞില്ല. മേയ് 5നാണ് മരണം സംഭവിച്ചത്.

കാലിഫോർണിയയിലും അമേരിക്കൻ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമുള്ള വരണ്ട മണ്ണിൽ കാണപ്പെടുന്ന ഫംഗസിൽ നിന്നാണ് വാലി ഫീവർ പകരുന്നത്. മണ്ണ് ഇളകുമ്പോൾ വായുവിലേക്ക് ഉയരുന്ന ഫംഗസ് സ്പോറുകൾ ശ്വസിക്കുന്നതിലൂടെയാണ് രോഗബാധ ഉണ്ടാകുന്നത്. സാധാരണയായി ഫ്ലൂ പോലുള്ള ലക്ഷണങ്ങളാണ് കാണപ്പെടുന്നത് എങ്കിലും ചിലരിൽ രോഗം ഗുരുതരമായി ശ്വാസകോശത്തെ ബാധിക്കാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

ചികിത്സാചെലവും കുടുംബത്തിന്റെ ഭാവി ആവശ്യങ്ങളും നിറവേറ്റുന്നതിനായി ബന്ധുക്കൾ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *