മലപ്പുറം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണ്ണായക നീക്കവുമായി മുസ്ലിം ലീഗ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന തങ്ങളുടെ ഉറച്ച നിലപാട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഔദ്യോഗികമായി അറിയിച്ചു. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിലുള്ള കടുത്ത അതൃപ്തി ലീഗ് നേതൃത്വം ഹൈക്കമാൻഡിനെ ബോധിപ്പിച്ചു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായ സാഹചര്യത്തിൽ, ലീഗിന്റെ നിലപാട് അതീവ പ്രാധാന്യമർഹിക്കുന്നു. ജനവിധി വി.ഡി. സതീശന് അനുകൂലമാണെന്നും ഭരണസ്തംഭനം ഒഴിവാക്കാൻ വൈകാതെ തീരുമാനമെടുക്കണമെന്നുമാണ് ലീഗിന്റെ പക്ഷം. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികൾക്കും സമാനമായ അഭിപ്രായമാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.
വിഷയം ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗിന്റെ അടിയന്തര നേതൃയോഗം ഇന്ന് രാവിലെ പാണക്കാട്ട് ചേരും. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് വരുത്തുന്ന കാലതാമസം മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ്. തങ്ങളുടെ നിർദ്ദേശം ഹൈക്കമാൻഡ് തള്ളിയാൽ സ്വീകരിക്കേണ്ട അടുത്ത നിലപാടുകളെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. മുസ്ലിം ലീഗ് എം.എൽ.എമാരും ഉന്നതാധികാര സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന സാഹചര്യത്തിൽ ലീഗിന്റെ ഈ നീക്കം സമ്മർദ്ദ തന്ത്രമായിക്കൂടി വിലയിരുത്തപ്പെടുന്നു.

